തിരുവനന്തപുരത്തെ നെയ്യാർ ഡാം നിറഞ്ഞ് കവിഞ്ഞിട്ടും കനാലിലേക്ക് വെള്ളം വിട്ടില്ല. ഇതോടെ അതിയന്നൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നിലച്ചു. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് ഓഫീസിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കനത്തെ മഴ പെയ്തതോടെ ഡാം നിറഞ്ഞു. തുറന്നും വിട്ടു. നെയ്യാർ ഇപ്പോളും സമൃദ്ധമായി കുത്തിയൊലിച്ച് ഒഴുകുകയാണ്.
എന്നാൽ നെയ്യാറിലെ വെള്ളം പോകേണ്ട കനാലുകളിലൊന്നായ പൂവാർ ഈസ്റ്റ് കനാൽ ഇപ്പോളും വറ്റിവരണ്ട് കിടക്കുന്നു. ഈ കനാലിലെ വെള്ളം ആശ്രയിച്ചാണ് അതിയന്നൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പ്രവർത്തിക്കുന്നത്. കനാലിൽ വെള്ളമില്ലാത്തതിനാൽ നൂറുകണക്കിന് കുടുംബങ്ങൾ ഈ മഴക്കാലത്തും കുടിവെള്ള ക്ഷാമത്തിലാണ്. ജലസേചന അതോറിറ്റിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് വെള്ളം കിട്ടുംവരെ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
കലക്ടറോടടക്കം പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ കനാലിൽ ചോർച്ചയുള്ളതിനാലാണ് വെള്ളം കടത്തി വിടാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അറ്റകുറ്റപ്പണി നടത്തി ഉടൻ വെള്ളം വിടുമെന്നും പറയുന്നു.