മലബാറിലെ കായിക മേഖലയുടെ സമഗ്രവികസനത്തിന് പുതിയ പദ്ധതികളുമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ. ഫുട്ബോളിനും അത്്ലറ്റിക്സിനും പരിശീലനകേന്ദ്രങ്ങൾ തുടങ്ങാനാണ് പദ്ധതി.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് മലബാറിൽ രണ്ട് പരിശീലന കേന്ദ്രങ്ങളാണ് ഉള്ളത്. കോഴിക്കോടും, തലശേരിയിലുമുള്ള ഈ കേന്ദ്രങ്ങളുടെ സമഗ്രവികസനമാണ് സായ് പ്രധാനമായും ലക്ഷ്യമിടുന്നത്. കാലിക്കറ്റ് സർവ്വകലാശാലയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കും. ഇതിനൊപ്പം സർവകാലാശാലയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കായികതാരങ്ങൾക്ക് മികച്ച പരിശീലനം ലഭ്യമാക്കും. ഇതുസംബന്ധിച്ച് വൈസ്ചാൻസിലർ ഡോ. മുഹമ്മദ് ബഷീറുമായി സായ് ഇൻഫ്രാസ്ട്രാക്ച്ചർ ഡയറക്ടർ സഞ്ജീവ് ഭരൺവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ചർച്ച നടത്തി. സർവകലാശാല മൈതാനം അടക്കമുള്ള സൗകര്യങ്ങളും സംഘം വിലയിരുത്തി.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുതകുന്ന കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്താനാണ് സായ് ലക്ഷ്യമിടുന്നത്..കായികതാരങ്ങൾക്ക് വിദേശപരിശീലകരുടെ സേവനം ഉൾപ്പെടെ ലഭ്യമാക്കാനും ആലോചനയുണ്ട്.
സായിയുടെ തലശേരിയിലുള്ള പരിശീലനകേന്ദ്രത്തിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത്്ലറ്റിക്സിലും സംഘം സന്ദർശനം നടത്തി.