വയനാട്ടിൽ പൊതുമരാമത്ത്‍വകുപ്പിന്റെ കീഴിൽവരുന്ന റോഡുകളിലെ കുഴികൾ ഈമാസം ഇരുപത്തിയെട്ടിന് മുൻപ് അടയ്ക്കണമെന്ന് മന്ത്രി ജി. സുധാകരന്റെ കർശന നിർദേശം. കഴിഞ്ഞമഴക്കാലത്തിന് മുന്നോടിയായി അനുവദിച്ച തുക ചിലവഴിക്കാത്തതിൽ അതൃപ്തി അറിയിച്ച മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.
വയനാട് കലക്ടറേറ്റിൽനടന്ന പൊതുമരാമത്ത് വകുപ്പിന്റെ അവലോകന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്കായി അഞ്ചേകാൽ കോടിരൂപ അനുവദിച്ചിട്ടും റോഡിലെ കുഴികൾ അടയ്ക്കാതിരുന്നത് മന്ത്രിയെ ചൊടിപ്പിച്ചു. ജില്ലയിൽ നാൽപത്തിയേഴ് റോഡുകളാണ് തകർന്ന് കിടക്കുന്നത്. ഇവ അടുത്ത മഴക്കാലവും കൂടി അതിജീവിക്കുന്ന തരത്തിൽ നന്നാക്കിയെടുക്കണം.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കൽപറ്റ വാരാമ്പറ്റ റോഡിന്റെ ഉത്തരവാദിത്വം കിഫ്ബിക്കാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയുടെ പദ്ധതികൾ വൈകുന്നതിനാൽ ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൊതുമരാമത്ത്്വകുപ്പ് ചെയ്യണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്.