ഈമാസം 25നകം റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ എൻജിനീയർമാർക്ക് നിർദേശം നൽകി. ചില ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണ് അറ്റകുറ്റപ്പണി വൈകിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. തലസ്ഥാനനഗരത്തിലെ റോഡുകളുടെ ദുരവസ്ഥ മനോരമ ന്യൂസ് നാട്ടുവാർത്ത പരമ്പര റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
മഴ മാറിയ സമയത്തും പലയിടത്തും റോഡുകളുടെ അറ്റകുറ്റപ്പണി നടന്നില്ല എന്ന് സമ്മതിച്ചു തന്നെയാണ് മന്ത്രി ഉദ്യോഗസ്ഥരോട് കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. പിഡബ്ല്യുഡി റോഡുകളുടെയും ദേശീയപാതകളുടെയും അറ്റകുറ്റപണികൾക്ക് 350 കോടിരൂപ ഓഗസ്റ്റിൽ അനുവദിച്ചിരുന്നു. എന്നാൽ മഴമാറിയിട്ടും പലയിടത്തും അറ്റകുറ്റപ്പണികൾ തുടങ്ങിയില്ല. ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകുന്നതിൽ ചില ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതാണ് കാരണമെന്ന് മന്ത്രി തുറന്നടിച്ചു. മാധ്യമങ്ങളും പൊതുജനങ്ങളും സർ്്ക്കാരിനെ വിമർശിക്കുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്. ജില്ലകളുടെ ചുമതലകൾ ചീഫ് എൻജിനീയർമാർക്ക് വിഭജിച്ചു നൽകുകയും ചെയ്തു. അറ്റകുറ്റപ്പണിയുടെ പുരോഗതി സംബന്ധിച്ച് 20നകം റിപ്പോർട്ട് നൽകണം. ഇതിന് പുറമെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരും വിവിധ ജില്ലകൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കും.