നിലമ്പൂർ നഞ്ചൻകോട് റയിൽപാതയ്ക്കുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. പ്രാരംഭപ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അനുവദിച്ച എട്ട് കോടി രൂപയിൽ രണ്ട് കോടിരൂപ ഇതിനോടകം ഡിഎംആർസിക്ക് കൈമാറിയിട്ടുണ്ട്.
നിലമ്പൂർ നഞ്ചൻകോട് റെയിൽപാതയ്ക്കുവേണ്ടി കൽപറ്റയിൽനടന്ന ബഹുജന കൺവൻഷൻ ഉദ്ഘാടനം ചെയ്താണ് സംസ്ഥാന സർക്കാരിന്റെ പിന്തുണ മന്ത്രി അറിയിച്ചത്. നിർദിഷ്ട പാതയ്ക്കായ് പ്രത്യേക കമ്പനി വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കും.
ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, വിവധ സംഘടനാ നേതാക്കൾ തടുങ്ങിയവർ കൺവൻഷനിൽ പങ്കെടുത്തു. ഗുണ്ടൽപേട്ട നഗരസഭയിലെ ജനപ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ച് കൽപറ്റയിലെത്തി. കേരള കര്‍ണാടക മുഖ്യമന്ത്രിമാരെ നേരിട്ട്കണ്ട് സംസാരിക്കുമെന്ന് സി. കെ. ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്റെ പ്രാഥമിക സർവേ റിപ്പോർട്ട് പ്രകാരം 154 കിലോമീറ്റർ ദൂരമാണ് പാതയ്ക്കായ് കണക്കാക്കിയിരിക്കുന്നത്. ഇത് യാഥാർത്യമായാൽ ബത്തേരിയിൽനിന്ന് മൂന്ന് മണിക്കൂർകൊണ്ട് ബെഗളൂരുവിലെത്താം.