മന്ത്രി ജി.സുധാകരന്റെ പരാതി ഫലം കണ്ടു. കുണ്ടും കുഴിയുമായി കിടന്ന തലസ്ഥാനത്തെ മംഗലപുരം-കഴക്കൂട്ടം ദേശീയപാതയുടെ ടാറിങ് പുനരാരംഭിച്ചു. പണി നടത്താതെ അലംഭാവം കാട്ടിയ കരാറുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നേരിട്ടെത്തി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. മന്ത്രിയുടെ ഇടപെടൽ വന്ന് ഒന്നിരുട്ടി വെളുത്തപ്പോൾ റോഡിന്റെ അവസ്ഥ മാറി.
ദേശീയപാത മംഗലപുരം മുതൽ കരമന വരെയുള്ള ദേശീയപാതയുടെ റീ ടാറിങ് അടക്കമുള്ള കരാറെടുത്തത് റിവൈവ് കമ്പനിയായിരുന്നു. കുറച്ചു ദൂരം ടാറിങ് പണി നടത്തിയെങ്കിലും പണി പെട്ടെന്ന് നിർത്തി. പണി നിന്നതോടെ പാതയിൽ കുണ്ടും കുഴിയും നിറഞ്ഞു. റോഡിൽ വീണുള്ള അപകടം പതിവായി. മന്ത്രി നേരിട്ടെത്തി കണ്ട് ,ബോധ്യപ്പെട്ട് കരാറുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അസി.കമ്മിഷണർക്ക് പരാതിയും നൽകി.
ഒപ്പം നടപടിയില്ലെങ്കിൽ മറുപടി പറയേണ്ടി വരുമെന്ന താക്കീതും. ഇതോടെയാണ് കരാറുകാരൻ രാവെന്നും പകലെന്നുമില്ലാതെ പണി നടത്തിയത്. കേസെടുത്തെങ്കിലും കരാറുകാരനെ കാണാനില്ലെന്നാണ് പൊലീസ് വിശദീകരണം. റോഡ് കുണ്ടും കുഴിയും നിറഞ്ഞിട്ടും പ്രതികരിക്കാത്ത പ്രദേശിക സിപിഎം നേതാക്കൾക്കും മന്ത്രിയുടെ നാവിന്റെ ചൂടറിഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് റീ ടാറിങിനുള്ള കരാറെടുത്തത്.