റേഷൻ കടയിൽനിന്ന് ലഭിക്കുന്ന സൗജന്യ അരികൊണ്ട്മാത്രം ഉപജീവനം കഴിയുന്ന കുടുംബങ്ങൾ ഇന്നും നമുക്കിടയിലുണ്ട്. വയനാട് ബത്തേരി ചെട്ട്യാലത്തൂർ വനഗ്രാമത്തിലെ വെള്ളിയുടെ കുടുംബം കഴിഞ്ഞ ഒരുവർഷമായി വിശപ്പടക്കുന്നത് സൗജന്യ റേഷൻ കൊണ്ടാണ്.
അഞ്ചംഗകുടുംബത്തിന്റെ മൂന്നുനേരത്തെ ആഹാരമാണിത്. വല്ലപ്പോഴും അയൽവാസികളെത്തിച്ച് നൽകുന്ന ചക്കയും ഇലകളും കറികളായി ഉപയോഗിക്കും. അല്ലെങ്കിൽ റേഷനരികൊണ്ടുള്ള ചോറ് വെറുതെ കഴിക്കും. ഒരുവർഷംമുൻപ് കുടുംബനാഥനായ വെള്ളി രക്തസമർദം കൂടി തളർന്നതോടെയാണ് ഇവരുടെ ജീവിതതാളം തെറ്റിയത്. ഒൻപതും, നാലും, രണ്ടും വയസുള്ള മൂന്ന് കുട്ടികളുടെ ആഹാരവും ഈ ചോറും സര്‍ക്കാർ നൽകുന്ന അമൃതംപൊടിയുംമാത്രമാണ്.
കിടക്കയില്ലാത്തതിനാൽ തണുത്ത തറയിൽ പായ വിരിച്ചാണ് തളർന്ന ശരീരവുമായി വെള്ളി കിടക്കുന്നത്. അയൽവാസികൾ നൽകുന്ന ചില്ലറ കൊണ്ട് മറ്റ്് അത്യാവശ്യകാര്യങ്ങൾ നിറവേറ്റും. പട്ടികവർഗവികസനവകുപ്പിന്റെ ആംബുലൻസിൽ വെള്ളിയെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ മത്രമാണ് ഈ കുടുംബം പുറംലോകം കാണുന്നത്. മൊബൈൽ ഫോണോ, വൈദ്യുതിയോ, പത്രമാധ്യമങ്ങളോ ഒന്നുംമില്ല. അതുകൊണ്ട്്തന്നെ ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്.