സ്വകാര്യബസുടമകളുടെയും തൊഴിലാളികളുടെയും സൂചനാ പണിമുടക്ക് മധ്യകേരളത്തിൽ ജനജീവിതത്തെ ബാധിച്ചു. കൊച്ചി നഗരത്തിലും തീര,മലയോരമേഖലകളിലും യാത്രക്കാർ വലഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്തമാസം മുതൽ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
അഞ്ഞൂറ്റിഅൻപതിലധികം സ്വകാര്യബസുകൾ സർവീസ് നടത്തുന്ന കൊച്ചി നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചു. എറണാകുളം ജില്ലയിലെ ആയിരത്തിമുന്നുറോളം സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി നാമമാത്രമായി അധിക സർവീസുകൾ നടത്തി.
കോട്ടയം ഇടുക്കി ജില്ലകളുടെ മലയോരമേഖകളിൽ ഹർത്താലിന്റെ പ്രതീതിയായിരുന്നു.അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളിനെ തുടര്‍ന്ന് അമ്പലപ്പുഴ താലൂക്കിലും ചേര്‍ത്തല താലൂക്കിന്‍റെ പടിഞ്ഞാറന്‍ മേഖലയിലും സ്വകാര്യബസുകൾ ഓട്ടം മുടക്കിയില്ല.കോട്ടയം അതിരംപുഴപള്ളി തിരുന്നാൾ പ്രമാണിച്ച് മേഖലയിൽ ഉച്ചയോടെ ബസുകൾ സർവീസ് ആരംഭിച്ചു. മിനിമം ചാർജ് ഒൻപത് രൂപയാക്കുക.വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തുക. 2009 ജൂലൈവരെയുള്ള എല്ലാ പെർമിറ്റുകളും പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വാകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുന്ന തൃശൂർ നഗരത്തെ സമരം ബാധിച്ചില്ലെങ്കിലും നാട്ടിൻപുറങ്ങളിൽ ജനങ്ങൾ വലഞ്ഞു.