ആകെയുള്ള രണ്ടോ മൂന്നോ ട്രെയിനുകളിൽ സീറ്റ് കിട്ടിയില്ലെങ്കിൽ രാത്രിയാത്ര അവതാളത്തിലാകുന്ന ഉത്തരമലബാറിലെ യാത്രക്കാർക്കായി മിന്നൽപിണറിന്റെ വേഗമുള്ളൊരു ബസ്. തീവണ്ടിയേക്കാൾ വേഗത്തിലോടുന്ന കെഎസ്ആർടിസി മിന്നൽ സർവീസ്! മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്താൻ വേണ്ട സമയം 12 മണിക്കൂറാണ്. അതിനേക്കാൾ രണ്ടര മണിക്കൂർ മുൻപേയെത്തും കെഎസ്ആർടിസിയുടെ പുതിയ മിന്നൽ സർവീസ്. രാത്രി 8.45നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മിന്നൽ സർവീസ് രാവിലെ 6.15നു കണ്ണൂരെത്തും! സമയം ഒൻപതര മണിക്കൂർ!ദൂരം താണ്ടുന്നതിൽ മാത്രമല്ല; കലക്‌ഷനിലുമുണ്ട് ഈ മിന്നൽവേഗം. തിരുവനന്തപുരം – കണ്ണൂർ മിന്നൽ സർവീസിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം 36,653 രൂപ.
തിരുവനന്തപുരം – കാസർകോട് മിന്നൽസർവീസിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം 40,103 രൂപ. നിരത്തുകൾ നിറഞ്ഞോടുന്ന ഈ ജനപ്രിയ സർവീസ് സൂപ്പർഹിറ്റാവുകയാണ്.ആദ്യദിനങ്ങളിൽ തന്നെ മികച്ച വരുമാനം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കെഎസ്ആർടിസി അധികൃതർ. 30,000 രൂപയെന്ന കെഎസ്ആർടിസി പ്രതീക്ഷിക്കുന്ന പ്രതിദിന വരുമാനം തുടക്കത്തിൽ തന്നെ ഓവർടേക്ക് ചെയ്യാൻ മിന്നലിന്റെ കുതിപ്പു കൊണ്ടു കഴിഞ്ഞു. നിലവിൽ തിരുവനന്തപുരം – കണ്ണൂർ, തിരുവനന്തപുരം – കാസർകോട് മിന്നൽ സർവീസുകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ സർവീസ് നടത്തുന്നത്. കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ജി.അനിൽകുമാർ പറയുന്നു.
അതിവേഗം ബഹുദൂരം തിരുവനന്തപുരം – കാസർകോട് മിന്നൽ സർവീസ് വൈകിട്ട് 4.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ നാലിനു കാസർകോട്ട് എത്തും. തിരിച്ചു വൈകിട്ട് 6.15നു കാസർകോട്ടു നിന്നു തുടങ്ങുന്ന സർവീസ് രാവിലെ 5.45നു തിരുവനന്തപുരത്ത് എത്തും. കണ്ണൂർ, കോഴിക്കോട്, വൈറ്റില, ആലപ്പുഴ, കൊല്ലം, കഴക്കൂട്ടം എന്നിവിടങ്ങളിലാണു സ്റ്റോപ്പ്.
പയ്യന്നൂരിലും അങ്കമാലിയിലും റിക്വസ്റ്റഡ് സ്റ്റോപ്പുണ്ട്.തിരുവനന്തപുരം – കണ്ണൂർ സർവീസ് രാത്രി 8.45നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു രാവിലെ 6.15നു കണ്ണൂരിൽ എത്തും. തിരിച്ചു വൈകിട്ട് 7.25നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് രാവിലെ 5.05നു തിരുവനന്തപുരത്തെത്തും. കാസർകോട് – തിരുവനന്തപുരം മിന്നൽ സർവീസ് രാത്രി 8.10നും തിരുവനന്തപുരം – കാസർകോട് മിന്നൽ സർവീസ് പുലർച്ചെ 2.15നും കണ്ണൂരിലെത്തും. കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യം പുഷ്ബാക്ക് സീറ്റുകളുള്ള ബസിൽ ലാപ്ടോപ്, മൊബൈൽ എന്നിവ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. വൈഫൈ സംവിധാനം ഉടൻ ഒരുക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 601 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ 501 രൂപയാണ് നിരക്ക്. റിസർവേഷൻ ഓൺലൈൻ വഴി; ബുക്കിങ് കേന്ദ്രങ്ങൾ ഉടൻ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralartc.com വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബസ് യാത്ര തുടങ്ങുന്നതിന്റെ അര മണിക്കൂർ മുൻപു വരെ ടിക്കറ്റുകൾ റിസർവ് ചെയ്യാം. തിരുവനന്തപുരം, എറണാകുളം ബസ് ഡിപ്പോകളിലും റിസർവ് ചെയ്യാനുള്ള സൗകര്യമുണ്ട്. റിസർവ് ചെയ്യാത്ത സീറ്റുകളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. അമിതവേഗമില്ലെന്ന് അധികൃതർ ട്രെയിനുകളേക്കാൾ വേഗത്തിലെത്തുന്ന മിന്നൽ സർവീസുകൾ സർക്കാർ നിശ്ചയിച്ച വേഗപരിധി ലംഘിക്കുന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു. സ്റ്റോപ്പുകൾ പരമാവധി കുറച്ചും ഡിപ്പോകൾ കയറിയിറങ്ങിയുള്ള കാലതാമസം ഒഴിവാക്കിയും ബൈപാസുകൾ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് മിന്നൽ സർവീസുകൾ സമയം ലാഭിക്കുന്നത്.
തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്ക് ആറു മണിക്കൂർ കൊണ്ട് ഓടിയെത്താവുന്ന ദൂരമേയുള്ളു. എന്നാൽ ഗതാഗതക്കുരുക്കും ദേശീയപാതയുടെ അപര്യാപ്തതയുമാണ് ഇതിനു വിലങ്ങുതടിയാവുന്നത്. ബൈപാസുകൾ ഉപയോഗിച്ച് ഇതു മറികടിക്കാനാണു ശ്രമമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. തീവണ്ടിയെക്കാൾ വേഗമെത്തും ഉത്തരമലബാറുകർ രാത്രിയാത്രയ്ക്ക് ആശ്രയിക്കുന്ന തീവണ്ടികളെക്കാൾ വേഗത്തിലോടും കെഎസ്ആർടിസിയുടെ പുതിയ മിന്നൽ സർവീസ്. മലബാർ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നു കണ്ണൂരിലെത്താൻ 12 മണിക്കൂറും കാസർകോടെത്താൻ 14 മണിക്കൂറും സമയം വേണം. മംഗളൂരു എക്സ്പ്രസ് കണ്ണൂരിലെത്താൻ 11 മണിക്കൂറും കാസർകോട്ടെത്താൻ 13 മണിക്കൂറുമെടുക്കും.
എന്നാൽ മിന്നൽ ബസിനു തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്താൻ ഒൻപതര മണിക്കൂർ മതി; കാസർകോട്ടെത്താൻ 11.30 മണിക്കൂറും. ആലപ്പുഴ വഴിയായതിനാൽ യാത്രാസമയം കുറവുള്ള മാവേലി എക്സ്പ്രസിനേക്കാൾ 10 മിനിറ്റ് കുറവാണ് മിന്നൽബസിന്റെ സമയം. മാവേലി എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്താൻ 9 മണിക്കൂറും 40 മിനിറ്റുമെടുക്കും.