യാത്രാനിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരുവിഭാഗം സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന പണിമുടക്ക് മദ്ധ്യകേരളത്തിലും മലബാറിലും ഏറെക്കുറെ പൂര്‍ണം. തെക്കന്‍ ജില്ലകളെ സമരം കാര്യമായി ബാധിച്ചില്ല. ഒാൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷന്‍ സമരത്തില്‍നിന്ന് വിട്ടുനിന്നു.
കാസര്‍കോടിന്‍റെ കിഴക്കന്‍മേഖലയെയാണ് ബസ് സമരം ഏറെ വലച്ചത്. കണ്ണൂരും സമരം ഏറെക്കുറേ പൂര്‍ണമായിരുന്നു. പഴയ സ്റ്റാന്‍ഡില്‍ ബസ് തടയാന്‍ ശ്രമിച്ച ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
പാലക്കാട്ട് സമരം ഭാഗികമായിരുന്നെങ്കിലും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ നിലച്ചു. മലപ്പുറത്തും, വയനാട്ടിലും നഗരമേഖലയില്‍ ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും മലയോരമേഖല ദുരിതത്തിലായി. തൃശൂര്‍, ഇടുക്കി ജില്ലകളില്‍ സമരം പൂര്‍ണമായിരുന്നു. സ്വകാര്യ ബസുകൾ ഏറെയുള്ള കൊച്ചിയിൽ ബസ് സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. സ്വകാര്യ വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങിയത് ഗതാഗത കുരുക്കിനും കാരണമായി.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളെ സമരം കാര്യമായി ബാധിച്ചില്ല.