തമിഴ്നാട്ടിലെ സേലത്തിന് സമീപം ധർമപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുമലയാളികളടക്കം നാലുപേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ അമ്മയും മകനും മകന്റെ സുഹൃത്തുമാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി.
പുലർച്ചെ ഒു മണിയോടെയായിരുന്നു അപകടം. ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു, മാതാവ് വത്സമ്മ 70, സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. ബിനുവാണ് വാഹനം ഒാടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ബിനുവിന്റെ മാതൃസഹോദരന്റെ ബംഗളരുവിലെ വീട്ടിൽപ്പോയി മടങ്ങി വരും വഴിയാണ് അപകടം. വാഹനത്തിൽ ബിനുവിന്റെ മകളടക്കം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. രണ്ടുദിവസം മുമ്പാണ് കുടംബം ബംഗളുരുവിലേയ്ക്ക് പോയത്. മരണവിവരം നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.
ബിനുവിന്റെ മരണം ഏക മകൾ അന്നയെ അനാഥയാക്കി. അമ്മ കഴിഞ്ഞവർഷം പനിബാധിച്ച് മരിച്ചതോടെ മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു അന്ന. ബിനുവിന്റെ അച്ഛൻ വളരെ നേരത്തെ മരിച്ചതാണ്. ഒരു സഹോദരിയുണ്ട്. മരിച്ച ജോൺസണ് ഒരു സഹോദരനാണുള്ളത്. ജോൺസന്റ സംസ്കാരം നാളെയും ബിനുവിന്റെയും വൽസമ്മയുെയും സംസ്കാരം വെള്ളിയാഴ്ചയം നടക്കും.