പഴയപാലത്ത് കൊല്ലപ്പെട്ട നാടോടി യുവതിയും സംഭവത്തിൽ അറസ്റ്റിലായ കാമുകനും ചേർന്നു യുവതിയുടെ ഭർത്താവിനെ കർണാടകയിൽ വെച്ച് 14 മാസം മുൻപ് കൊന്നു കത്തിച്ചതായി കേരള പൊലീസ് കണ്ടെത്തി. കർണാടക തുമകൂരു സ്വദേശിയായ ശോഭയെ കഴിഞ്ഞ മാസം 21ന് പഴയപാലത്തെ ഉപയോഗ ശൂന്യമായ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഈ കൊലപാതകവും തെളിഞ്ഞത്. ശോഭയുടെ ആറും നാലും വയസ്സുള്ള മക്കളെ ബെംഗളൂരുവിൽ നിന്നു മുംബൈയിലേക്കുള്ള ട്രെയിൻ കയറ്റി വിട്ട് ഉപേക്ഷിച്ചതായും പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തുമകുരു തിമ്മരാജനഹള്ളിയിലെ ടി.കെ.മഞ്ജുനാഥ് മൊഴി നൽകി. കൊല്ലപ്പെട്ട് ഏഴു ദിവസം പഴക്കം ചെന്നപ്പോഴാണ് കിണറ്റിൽ ശോഭയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഈ കേസിൽ ശോഭയുടെ മാതൃസഹോദരി ഭർത്താവു കൂടിയായ ടി.കെ.മഞ്ജുനാഥ് കഴിഞ്ഞ ഏഴിന് അറസ്റ്റിലായി. ശോഭയുടെ മക്കളായ ആര്യൻ, അമൃത എന്നിവരെ കൃത്യം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്കു രക്ഷപ്പെടുന്നതിനിടയിൽ ബെംഗളുരുവിൽ നിന്നു കാണാതായതായി മഞ്ജുനാഥ് പൊലീസിനോടു പറഞ്ഞിരുന്നു. ഈ മൊഴി വിശ്വാസിക്കാതിരുന്ന പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമ്പോഴാണ് താനും ശോഭയും കൂടി മാസങ്ങൾക്കു മുമ്പ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്.
ശോഭയ്ക്കും മഞ്ജുനാഥിനും ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തായിരുന്നു കൃത്യം. തുമകുരു സാത്തനഹള്ളിയിലെ രാജുവിന്റെ വീട്ടിൽ നിന്നു മഞ്ജുനാഥിന്റെ ഓട്ടോറിക്ഷയിൽ ശോഭയും ചേർന്നു കയറ്റികൊണ്ടുപോയി കഴുത്തിൽ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയും സിറ ഉഞ്ചനഹള്ളിയിലെ വനത്തിനുള്ളിലെ മഴക്കുഴിയിലിട്ട് ചുള്ളിക്കമ്പുകളും ഡീസലും ഉപയോഗിച്ചു കത്തിക്കുകയും ചെയ്തെന്നാണു മൊഴിയെന്ന് കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.എൻ.വിശ്വനാഥൻ പറഞ്ഞു. 2015 ഡിസംബർ 21 നാണ് കൃത്യം നടത്തിയത്.
സ്ഥലത്ത് എത്തിയ അന്വേഷണ സംഘം കർണാടക പൊലീസുമായി ചേർന്നു സയന്റിഫിക് സർജന്റെ സാന്നിധ്യത്തിൽ വനത്തിലെ മഴക്കുഴി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം അന്നു തന്നെ കേരളത്തിലേക്കു വന്ന ശോഭയും മഞ്ജുനാഥും ഭാര്യാഭാർത്താക്കൻമാരെപോലെ ജീവിച്ചു. തുമകുരുവിൽ ഭാര്യയും മകനുമുള്ള മഞ്ജുനാഥ് അങ്ങോട്ടേക്കു പോകുന്നതു വിലക്കിയ ശോഭ കൊലപാതക കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെയാണ് കൊലപാതകത്തിനു മഞ്ജുനാഥ് തീരുമാനിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. രാജു മലയാളിയാണെന്നും ശോഭയുടെ മക്കളെ ബെംഗളുരുവിൽ നിന്ന് കാണാതായെന്നും നൽകിയ മൊഴികൾ കളവാണെന്നും മഞ്ജുനാഥ് വെളിപ്പെടുത്തി. കുട്ടികളെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമം തുടങ്ങി.
ഒരു മാസം മുൻപ് ഇരിട്ടിയിലും 14 മാസം മുൻപ് കർണാടകത്തിലും നടത്തിയ രണ്ട് കൊലപാതകങ്ങൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ മികവ്. പ്രധാനമായും ഇരിട്ടി പ്രബേഷൻ എസ്ഐ ആയി രണ്ടു മാസം മുൻപ് മാത്രം ചുമതലയേറ്റ എസ്.അൻഷാദിനാണ് ശോഭ– രാജു കൊലക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞതിന്റെ പ്രശംസയത്രയും മേലുദ്യോഗസ്ഥർ കൈമാറുന്നത്.
പഴയപാലത്തെ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനുള്ള അസ്വഭാവിക മരണമെന്നോ ആത്‌മഹത്യയെന്നോ എഴുതിതള്ളാമായിരുന്ന സംഭവത്തിലാണ് ആത്‌മാർഥമായ അന്വേഷണത്തിലൂടെ രണ്ടു കൊലപാതകങ്ങൾക്ക് തുമ്പുണ്ടാക്കിയത്. കഴിഞ്ഞ 21ന് ഏഴ് ദിവസം പഴക്കത്തോടെ കണ്ടെത്തിയ സ്ത്രീയുടെ ജഡം പോസ്റ്റുമോർട്ടം നടത്തിയപ്പോഴും വെള്ളം ഉള്ളിൽ ചെന്നാണ് മരണമെന്നായിരുന്നു നിരീക്ഷണം.
ഫലത്തിൽ കേസ് ഇവിടെ അവസാനിക്കേണ്ടതാണ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, പ്രബേഷൻ എസ്ഐ എസ്.അൻഷാദിനെ വിളിച്ച് എന്തായാലും മരണത്തിന് കാരണമുണ്ടാകുമല്ലോ, നന്നായി പരിശ്രമിച്ച് നോക്ക് എന്ന് നിർദേശിക്കുകയായിരുന്നു. നിർദേശം അതേപടി സ്വീകരിച്ച അൻഷാദും സഹപ്രവർത്തകരും പ്രദേശവാസികളായ നൂറോളം പേരെയാണ് കണ്ട് മൊഴിയെടുത്തത്.
ഇതിലൂടെ മരിച്ചത് നാടോടിയായ ശോഭയാണെന്ന് കണ്ടെത്തി. ഇവരോടൊപ്പം ഭർത്താവെന്ന നിലയിൽ ഒരാളും രണ്ടു കുട്ടികളും ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. മൃതദേഹം കണ്ടെത്തിയതു മുതൽ പിന്നോട്ടുള്ള ദിവസങ്ങളിലെ നഗരത്തിലുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ 14ന് പുലർച്ചെ അഞ്ചോടെ പഴയ സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മറുനാട്ടുകാരനായ ആളും രണ്ടു കുട്ടികളും കാത്തിരിക്കുന്നതിന്റെ ദൃശ്യം ലഭിച്ചു.
ഇതിന്റെ പിൻബലത്തിൽ തുമകുരു ആണ് ഇവരുടെ സ്വദേശമെന്നും തിരിച്ചറിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. രണ്ടാം തവണ സ്ഥലത്ത് എത്തിയപ്പോഴാണ് മഞ്ജുനാഥിനെ കസ്റ്റഡിയിൽ കിട്ടിയത്. ശോഭയുടെ ഭർത്താവ് രാജുവിനെ കാണാതായത് അറിയിച്ചതനുസരിച്ച് കേരളത്തിലുള്ള ഇവരുടെ അടുത്ത് എത്തുകയും ശോഭയുമായി ബന്ധം ഉണ്ടാവുകയും ഭാര്യാഭർത്താക്കൻമാരെ പോലെ ജീവിക്കുകയുമായിരുന്നെന്നാണ് പൊലീസിന് മഞ്ജുനാഥ് മൊഴി നൽകിയത്.
തന്നെ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് പോകാൻ വിസമ്മതിച്ചതിനാൽ 13ന് രാത്രി രണ്ടോടെ ഉറക്കത്തിനിടയിൽ കഴുത്ത് ഞെരിക്കുകയും അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്നു കരുതി കിണറ്റിൽ ഇടുകയുമായിരുന്നെന്നും മൊഴി നൽകുകയും ചെയ്തു. ഇതിനാലാണ് വെള്ളം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. മൃതദേഹം പൂർണമായും അഴുകിയിരുന്നതിനാൽ ഇൻക്വസ്റ്റിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ശോഭയുടെ കൊലക്കേസിൽ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടെങ്കിലും ശോഭയുടെ മക്കൾ ബെംഗളൂരുവിൽ നിന്ന് കാണാതായതായി നൽകിയ മൊഴിയാണ് വീണ്ടും സംശയം ജനിപ്പിച്ചതും കസ്റ്റഡിയിൽ വാങ്ങാൻ ഇടയാക്കിയതും. ഇതിനിടയിൽ ശോഭയുടെ ഭർത്താവ് മലയാളിയാണെന്ന് നൽകിയ മൊഴിയും കള്ളമായിരുന്നെന്നും തുമകുരുവിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം നിരീക്ഷിച്ചിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് രാജുവിനെ കൊലപ്പെടുത്തിയതും മഞ്ജുനാഥ് വെളിപ്പെടുത്തുന്നത്. അൻഷാദിന്റെ അന്വേഷണങ്ങൾക്ക് പൂർണ പിന്തുണയുമായി ഇരിട്ടി സിഐയുടെ ചുമതലയുള്ള പേരാവൂർ സിഐ എൻ.സുനിൽകുമാറും എസ്ഐ കെ.സുധീറും ഉൾപ്പെടുന്ന സംഘം ഒപ്പം നിൽക്കുകയും ചെയ്തു.