ലഹരിമരുന്നിന്‍റെ ഉപയോഗം കുടുംബബന്ധങ്ങളെ എങ്ങിനെ ഇല്ലാതാക്കും എന്നതിന്‍റെ നേരുദാഹരണമാണ് പറയകാട്ടെ ദുരന്തം. ലഹരിക്കടിപ്പെട്ടു പോയ മകനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുളള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനുളള തീരുമാനത്തിലേക്ക് പവനനെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.
അധ്യാപികയായ അമ്മയുടെയും വിമുക്തഭടനായ അച്ഛന്‍റെയും പ്രതീക്ഷയായിരുന്നു പറയികാട് കൊല്ലപ്പെട്ട മനോജ്. ചെറുപ്പത്തിലെ തന്നെ മനോജ് ലഹരിക്കടിമയായി. മദ്യത്തിലും കഞ്ചാവിലുമായിരുന്നു തുടക്കം. പിന്നെയത് ബ്രൗണ്‍ഷുഗര്‍ പോലെയുളള മാരക ലഹരിമരുന്നുകളിലേക്ക് മാറി. അക്രമസ്വഭാവവും തുടങ്ങി. മകന്‍ ലഹരിക്കടിമയായെന്നറിഞ്ഞ രക്ഷിതാക്കള്‍ മനോജിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു. ആശുപത്രികളും ധ്യാനകേന്ദ്രങ്ങളുമെല്ലാം കയറിയിറങ്ങി.
പക്ഷേ എവിടെ ചികില്‍സയ്ക്കു പോയാലും ചികില്‍സ പാതിവഴിയില്‍ മുടക്കി ചാടിപ്പോരുന്നതായിരുന്നു മനോജിന്‍റെ രീതി. അടുത്തിടെ പാലക്കാട് ചിറ്റൂര്‍ പൊലീസ് ലഹരിമരുന്ന് കേസില്‍ മനോജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു േശഷമാണ് മനോജിന്‍റെ കുടുംബം പറയകാടേക്ക് താമസം മാറിയത്. പുതിയ നാട്ടില്‍ ആരുമായും മനോജിന് ബന്ധമുണ്ടായിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി വൈകിമാത്രമാണ് എത്തുക. മാതാപിതാക്കളെ മനോജ് മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
മകനില്‍ നിന്നുളള ആക്രമണവും മാനസിക സമ്മര്‍ദ്ദവും താങ്ങാനാകാതെ വന്നതോടെയാണ് മകനെ കൊല്ലാന്‍ പിതാവായ പവനന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. പവനന്‍ എഴുതിയ നാലു പേജുളള ആത്മഹത്യ കുറിപ്പാണ് ഈ നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.