പുണെ ഹിന്‍ജെവാഡി ഇന്‍ഫോസിസ് ഐടി പാര്‍ക്കിൽ കോഴിക്കോട് സ്വദേശിനി രസീലരാജു കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ ആരോപണങ്ങളുമായി രക്ഷിതാക്കൾ രംഗത്ത്. പിടിക്കപ്പെട്ട സുരക്ഷാജീവനക്കാരനെക്കൂടാതെ മറ്റാരുടേയോ സഹായം കൊലപാതകത്തിന് ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്ന് എട്ടുമണിയോടെ കോഴിക്കോട്ടെത്തിക്കും
കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന കേബിൾ കഴുത്തിൽ കുരുക്കിയാണ് കൊലനടത്തിയതെന്ന് പ്രതിയായ ബാബന്‍ സൈക്കിയ സമ്മതിച്ചെങ്കിലും മറ്റാരുടെയെങ്കിലും സഹായം ലഭിക്കാതെ അതുണ്ടാകില്ലെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. രസീലയുടെ മുഖത്തും, കാലിലും, നെഞ്ചിലും മുറിവേറ്റിട്ടുണ്ട്. കേബിൾകൊണ്ട് വരിഞ്ഞുമുറുക്കിയതിനാൽ കഴുത്ത് മുറിഞ്ഞ് കേബിൾ അകത്തേയ്ക്ക് ആഴ്ന്നിറങ്ങിയനിലയിലായിരുന്നു. ഇതും മറ്റൊരാളുടെ സാമീപ്യത്തെ സംശയിക്കാൻ കാരണമാകുന്നതായി രക്ഷിതാക്കൾ പറയുന്നു.
ഇതിനുപുറമേ, ജോലി സ്ഥലത്തെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി ബംഗളൂരുവിലേക്ക് സ്ഥാനമാറ്റം ചോദിച്ച രസീലയ്ക്ക്, അതിന് അനുമതി നൽകാതിരുന്ന, ഇൻഫോസിസിൻറെ പൂണെഹെഡ് പ്രദീപ് കുൽക്കർണിക്കെതിരെയും രക്ഷിതാക്കൾ രംഗത്തെത്തി. ജോലിക്കൂടുതലിനെക്കുറിച്ചും സ്ഥലംമാറ്റത്തെക്കുറിച്ചും പലതവണ അപേക്ഷനൽകിയെങ്കിലും അനുകൂലനടപടി ഉണ്ടായിരുന്നില്ല. പ്രദീപ് കൽക്കർണിക്കെതിരെ പൂണെ പൊലീസിൽ ബന്ധുക്കൾ പരാതിനൽകിയിട്ടുണ്ട്.