വടകര എടച്ചേരിയിൽ ആണ്ടുനേർച്ചയ്ക്കിടെ ബിരിയാണി കഴിച്ച എഴുന്നൂറോളം പേർക്കു ഭക്ഷ്യവിഷബാധ. സ്ത്രീകൾക്കും കുട്ടികൾക്കുമായി വിതരണം ചെയ്ത നേർച്ചഭക്ഷണമാണ് പ്രശ്നമായത്.
എടച്ചേരി കുഞ്ഞബ്ദുള്ള മുസ്ലിയാർ മഖാമിലെ നേർച്ചയോടനുബന്ധിച്ച് ആയിരത്തോളം പേർക്കു ഇന്നലെ ബിരിയാണി വിതരണം ചെയ്തിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായിരുന്നു ഭക്ഷണ വിതരണം. എഴുന്നൂറോളം പേർ ഛർദ്ദിയും വയറു വേദനയുംമൂലം ആശുപത്രിയിൽ ചികിൽസ തേടി. വടകരയിലെ വിവിധ ആശുപത്രികളിലാണ് ആളുകൾ എത്തിയത്.
നൂറോളം പേർക്ക് കിടത്തി ചികിൽസ നിർദ്ദേശിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേക മെഡിക്കൽ ക്യാംപ് തുറക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് സാംപിളുകൾ ശേഖരിച്ചു. ബിരിയാണി അരിയുടെ കാലപ്പഴക്കമാണ് വിഷബാധയുണ്ടാക്കിയത്.
പല ആളുകൾ സൗജന്യമായി നൽകിയതാണ് ബിരിയാണി അരി. പുരുഷൻമാർക്കായി നേർച്ച ഭക്ഷണ വിതരണം ഇന്നാണ് നടത്താനിരുന്നത്. അയ്യായിരം പേർക്കു ബിരിയാണി തയാറാക്കിയിരുന്നു. ഇന്നലത്തെ ഭക്ഷണം പ്രശ്നമായതോടെ ഇന്നത്തെ നേർച്ച വിതരണം റദ്ദാക്കി.