കോഴിക്കോട്ട് അഞ്ചുവയസുകാരൻ യൂസഫലി മരിച്ച സംഭവത്തിൽ ബന്ധുവീട്ടിൽ നിന്ന് കഴിച്ച ഭക്ഷണവും പരിശോധിക്കും. കുട്ടി കഴിച്ച ബ്രെഡിന്റെ സാമ്പിളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചത്. എന്നാൽ കുട്ടിയുടെ മരണത്തിന് കാരണം ജെല്ലി മിഠായിയാണെന്ന നിലപാടിലാണ് കുടുംബം.
ശാരിരിക അസ്വസ്ഥതകളെത്തുടർന്ന് യുസഫലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുട്ടി കഴിച്ച ഭക്ഷണത്തിൽ അന്വേഷണസംഘത്തിന് ആകെ ലഭിച്ചത് ബന്ധുവീട്ടിൽ നിന്ന് കഴിച്ച ബ്രെഡിന്റെ ഒരു ഭാഗം മാത്രമാണ്. ഇവിടെ നിന്ന് മുട്ടയും ബ്രെഡും, ജ്യൂസുമാണ് യൂസഫ് കഴിച്ചത്.
വീട്ടിലേയ്ക്കുള്ള മടക്കയാത്രക്കിടെയാണ് ജെല്ലി മിഠായി കഴിച്ചത്. വീട്ടിലെത്തിയശേഷം കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് സാധിച്ചിട്ടില്ല. അതേസമയം ഛർദ്ദിയും, വയറിളക്കവുമായി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുസഫിന്റെ ഉമ്മ സുഹാബി ആശുപത്രി വിട്ടു.
യുസഫ് കഴിച്ച ജെല്ലി മിഠായി നഗരത്തിൽ വിതരണം ചെയ്ത മൊത്തവിതരണക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്തു.കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റ ഭക്ഷണം ഏതാണെന്ന ശാസ്ത്രിയ പരിശോധന ഫലം ലഭിച്ചശേഷം കേസിൽ തുടർ നടപടി സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് പൊലീസ്.