പപ്പടത്തിൽ ചേർക്കാനായി എത്തിച്ച അലക്കുകാരത്തിന്റെ വൻശേഖരം പാലക്കാട്ടെ സ്വകാര്യഗോഡൗണിൽ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. പപ്പടം നിർമിക്കാൻ ഉപയോഗിക്കുന്ന ഉഴുന്നുമാവിനൊപ്പമാണ് കാരം വിൽപന നടത്തിയിരുന്നത്.
മേപ്പറമ്പ് ബൈപാസിലെ സ്വകാര്യ ഗോഡൗണിൽ നിന്നാണ് മധുരയിൽ നിന്നെത്തിച്ച 26 ചാക്ക് അലക്കുകാരം പിടികൂടിയത്. അര കിലോവീതമുളള 1300 പായ്ക്കറ്റാണ് ഉണ്ടായിരുന്നത്്.
സാധാരണ പപ്പടനിർമാണത്തിന് സോഡിയം ബൈ കാർബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക. ഇതിനു പകരം സോഡിയം കാർബണേറ്റ് അടങ്ങിയ അലക്കുകാരമാണ് പപ്പട നിർമാതാക്കൾക്ക് വിൽപന നടത്തിയിരുന്നതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ മലപ്പുറം എൻഫോഴ്സ്്മെന്റ് യൂണിറ്റ് കണ്ടെത്തി. പായ്ക്കറ്റിന് പുറത്ത് തമിഴിൽ അലക്കുകാരം എന്നും മലയാളത്തിൽ കാരം എന്നും എഴുതിയിട്ടുള്ളത്. ഇത് കച്ചവടക്കാരെയും തെറ്റിധരിപ്പിക്കുന്നതാണ്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പപ്പട നിർമാണത്തിനുളള ഉഴുന്നുമാവ് ഇവിടെ നിന്ന് എത്തിക്കാറുണ്ട്്. ഇതിനൊപ്പമാണ് ആവശ്യക്കാർക്ക് അലക്കുകാരവും വിൽപ്പന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.