ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലയാളികളുടെ മുഖംമൂടി മാറ്റി പൊലീസിന്റെ തെളിവെടുപ്പ്. രാജീവിനെ ഓട്ടോറിക്ഷയില്‍ കയറ്റി വാടകവീട്ടില്‍ ബന്ദിയാക്കി കൊലപ്പെടുത്തുന്നതു വരെയുള്ള കാര്യങ്ങള്‍ പ്രതികള്‍ പൊലീസിന് കാട്ടിക്കൊടുത്തു.
വസ്തു ഇടപാടുകളുടെ ഇടനിലക്കാരന്‍ രാജീവിന്റെ കൊലയാളികാണിവര്‍. അറസ്റ്റിലായ ദിവസം മാധ്യമങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവന്നപ്പോള്‍ ഇവരുടെ മുഖംമൂടിയിരുന്നു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാലാണ് മുഖംമൂടിയത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായതോടെ ഇവരെ വീണ്ടും സംഭവസ്ഥലത്ത് പൊലീസ് കൊണ്ടുവന്നു. രാജീവിന്റെ പഴയ ബിസിനസ് പങ്കാളി ചക്കര ജോണിയുടെ ബന്ധുവായ ഷൈജുവാണ്. സത്യന്‍ , രാജന്‍ , സുനില്‍ എന്നിവരെ വിളിച്ചു വരുത്തിയത്. സുലഭമായി മദ്യം നല്‍കാമെന്ന വാഗ്ദാനം കേട്ടാണ് മൂവരും ഇറങ്ങിത്തിരിച്ചത്. നല്ല ആരോഗ്യമുള്ള രാജീവ് പ്രതിരോധിച്ചതോടെ ഈ നാലു പേരും ബലംപ്രയോഗിച്ചു. പിന്നെ, ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ മുഖത്ത് പായ അമര്‍ത്തി. രാജീവിനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് പ്രതികള്‍ പൊലീസിന് വിശദീകരിച്ചു കൊടുത്തു. കൊലയ്ക്കു ശേഷം വിശ്രമിച്ച സ്ഥലത്തും പ്രതികളെ കൊണ്ടുപോയി. ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ കൊച്ചിയിലെ അഭിഭാഷകന്‍ സി.പി.ഉദയഭാനുവും ചക്കര ജോണിയും രജ്ഞിത്തും ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതില്‍ , അഭിഭാഷകനെ അടുത്ത തിങ്കളാഴ്ച വരെ പ്രതിയാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.