കോഴിക്കോട് മുക്കത്ത് കയ്യും കാലും വെട്ടി മാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ ഇരുട്ടില്‍തപ്പി പൊലിസ്. കൊലയാളിയെക്കുറിച്ച് അന്വേഷണസംഘത്തിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും തുമ്പൊന്നും ലഭിയ്ക്കാതെ വലയുകയാണ് പൊലിസ് സംഘം.
ജൂലൈ ആറിനാണ് തിരുവമ്പാടിക്ക് സമീപം കാരശേരിയിൽ റോഡരികിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിച്ചുള്ള കൊലയാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ ചാലിയം കടൽത്തീരത്ത് കണ്ടെത്തിയ രണ്ട് കൈകൾ ഈ മൃതദേഹത്തിന്റേതെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം എങ്ങുെമത്തിയില്ല. കൊലയാളിയെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. എന്തെങ്കിലും സൂചനകള്‍ ലഭിയ്ക്കണമെങ്കില്‍ കൊല്ലപ്പെട്ടത് ആരാണെന്നറിയണം. അതിന് മൃതദേഹത്തിന്‍റെ തലയോ മറ്റ് അടയാളങ്ങളോ ലഭിയ്ക്കണം. ഇത് ലഭിയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധി. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് തിരുവന്പാടിയില്‍ ഉള്ളത്. ഇവരിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും തുമ്പോന്നും ലഭിച്ചിട്ടില്ല. ചെറിയ പെരുന്നാള്‍ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും തിരിച്ചെത്തിയിട്ടില്ല. ഇക്കാരണത്താലാണ് തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയത്. മൃതദേഹത്തിന്‍റെ പഴക്കം കണക്കിലെടുത്ത് ജൂണ്‍ 20 ന് ശേഷമാണ് കൃത്യം നടന്നത് എന്ന നിഗമനത്തിലാണ് പൊലിസ്. അതിനാല്‍ തന്നെ മൃതദേഹം കണ്ടെത്തിയ മേഖലയില്‍ ജൂണ്‍ 20നു ശേഷം എത്തിയവരുടെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.