തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസിൽ, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. സൂപ്പർ താരം രവി തേജയുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ സംഘം ‘ഇര’കളായി മാത്രമേ കണക്കാക്കൂവെന്നും ചന്ദ്രശേഖർ റാവു വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവരെയും നിയമമനുസരിച്ച് പ്രതികളാക്കാമെങ്കിലും, ചലച്ചിത്ര താരങ്ങൾക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ലഹരിമരുന്നിന് ഇരകളായതിനാൽ താരങ്ങളെ ആ രീതിയിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന് അന്വേഷണ സംഘാംഗങ്ങൾ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുന്നതും വിൽക്കുന്നതും കുറ്റമാണെങ്കിലും, ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രവി തേജ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത സംവിധായകൻ പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളിൽ രവി തേജ അഭിനയിച്ചിട്ടുണ്ട്. ഇവർക്കു പുറമെ ക്യാമറാമാൻ ശ്യാം കെ. നായിഡു, നടൻമാരായ പി. സുബ്ബരാജു, തരുൺകുമാർ, പി. നവദീപ്, നടിമാരായ ചാർമി കൗർ, മുമൈത് ഖാൻ, കലാസംവിധായകൻ ധർമറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യംചെയ്തിരുന്നു.
സിനിമാ രംഗത്തെ 12 പേർക്കാണു സമൻസ് അയച്ചിരിക്കുന്നത്. കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നു സംഘം അറിയിച്ചു. ഹോളണ്ടുകാരനായ മൈക്ക് കമിങ്ഗ, യുഎസ് പൗരനും നാസയിൽ എൻജിനീയറുമായ ഡുണ്ടു അനീഷ്, ഹൈദരാബാദിൽ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന ഏഴു ബിടെക് ബിരുദധാരികൾ എന്നിവരടക്കം 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. എൽഎസ്ഡി, എംഡിഎംഎ എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിലയേറിയ ലഹരിമരുന്നുകളാണു സംഘം ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്.