കട്ടപ്പനയിൽ 20 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൊടുപുഴ കാരിക്കോട് പട്ടയംകവല സ്വദേശി ബിബിനെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഏഴായി.
ഓഗസ്റ്റ് 20നാണ് കട്ടപ്പനയിൽ നിന്ന് രാജ്യാന്തര മാർക്കറ്റിൽ ഇരുപത് കോടി രൂപവിലയുള്ള 17കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ ബിബിൻ. വിശാഖപട്ടണത്തു നിന്ന് കേരളത്തിലേയ്ക്ക് ഹഷീഷ് ഓയിൽ കൊണ്ടുവന്ന വാഹനത്തിന് അകമ്പടി സേവിച്ച കാർ ഓടിച്ചിരുന്നത് ബിബിനാണ്. കേസിലെ ഒന്നാം പ്രതി ബിൻ ദിവാകരന്റെ ബന്ധുവിന്റെ ഡ്രൈവറായിരുന്നു ബിബിൻ. രാജാക്കാട്ടെ സൂപ്പർ മാർക്കറ്റിൽ വാഹനം ഓടിക്കാൻ എത്തിയതിനെ തുടർന്നുള്ള പരിചയത്തിലൂടെയാണ് ഇയാൾ ഹഷീഷ് ഓയിൽ കടത്തു സംഘത്തിനൊപ്പം ചേർന്നത്. രണ്ടാം പ്രതിയായ ബിജുവിന്റെ വിശാഖപട്ടണത്തുള്ള ബന്ധുവീട്ടിലാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ഇത് കേരളത്തിലെത്തിക്കാൻ ബിബിന്റെ വാഹനമാണ് കൊണ്ടുപോയത്. എന്നാൽ ഹാഷിഷ് ഓയിൽ വാഹനത്തിൽ ഒളിപ്പിക്കാൻ കഴിയാതെ വന്നതോടെ മറ്റൊരു കാറിൽ ഓയിൽ കടത്തുകയായിരുന്നു.
കേസിലെ മറ്റു പ്രതികളായ നെടുങ്കണ്ടം കോടതിയിലെ അഭിഭാഷകനായ ബിജു, ശാന്തൻപാറ പന്തനാൽ ഷിനോ, മുണ്ടിയെരുമ പുത്തൻപുരയ്ക്കൽ അഞ്ജുമോൻ, കൊട്ടക്കാമ്പൂർ ചിലന്തിയാർ സ്വദേശി സുരേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ മുഖ്യപത്രി എബിൻ ദിവാകരൻ പിന്നീട് കീഴടങ്ങി. സമാന കേസുമായി ബന്ധപ്പെട്ട് ബെംഗളുരു ജയിലിൽ കഴിഞ്ഞിരുന്ന പാറത്തോട് കമ്പിളികണ്ടം സ്വദേശി ബിജുവിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം റിമാൻഡിൽ കഴിയുകയാണ്.