കോഴിക്കോട് ·നഗരത്തിലെ 36 മെഡിക്കൽ ഷോപ്പുകൾ ലഹരി സാന്നിധ്യമുള്ള ഗുളികകൾ അനധികൃതമായി വിറ്റിരുന്നതായി തെളിഞ്ഞു. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആശങ്കപ്പെടുത്തുന്ന വിവരം. നഗരത്തിലെ ലോഡ്ജില്‍ അടുത്തിടെ കോളജ് വിദ്യാർഥി ലഹരി ഉപയോഗത്തെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
എക്സൈസിന്റെ പരിശോധനയിൽ 20 ഉം പൊലീസിന്റെ പരിശോധനയിൽ 16 ഉം മെഡിക്കൽ ഷോപ്പുകളാണ് ലഹരിയുടെ സാന്നിധ്യമുള്ള ഗുളികകൾ പതിവായി വിറ്റിരുന്നതായി കണ്ടെത്തിയത്. അരയിടത്തുപാലത്തിനു സമീപത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറാണ് കൂടുതലായി മരുന്ന് കുറിച്ചുനല്‍കിയിരുന്നത്. ഡോക്ടറില്‍ നിന്ന് പൊലീസും എക്സൈസും മൊഴിയെടുത്തു. രോഗം അഭിനയിച്ചെത്തി യുവാക്കളുള്‍പ്പെടെ മരുന്ന് എഴുതിവാങ്ങിയെന്നാണ് നിഗമനം. ഡോക്ടറുടെ ഒരു കുറിപ്പില്‍ ഏഴുതവണ മരുന്നു നല്‍കിയ കടകളുണ്ടെന്നും കണ്ടെത്തി. കൂടുതലും വിദ്യാര്‍ഥികളാണ് മരുന്ന് വാങ്ങിയിരുന്നതെന്ന വിവരം ആശങ്കപ്പെടുത്തുന്നതാണ്.
കൂടുതൽ ഉറക്കത്തിനും തലവേദനയ്ക്കുമുള്ള ഗുളികകളാണ് വ്യാപകമായി വിറ്റിരുന്നത്. ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലായവര്‍ നല്‍കിയ വിവരമാണ് അന്വേഷണം മരുന്നുകടകളിലേയ്ക്കെത്തിച്ചത്. പതിവായി ഗുളികകള്‍ നല്‍കിയിരുന്ന കടകളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. പൊലീസിന്റെയും എക്സൈസിന്റെയും പട്ടികയിലുള്ള മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വീഴ്ച ആവര്‍ത്തിച്ചാല്‍ കട പൂട്ടുന്നതിനുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. മറ്റു മെഡിക്കൽ ഷോപ്പുകളുടെ കാര്യത്തിലും നിരീക്ഷണമുണ്ടാകും.