ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നെറ്റ്വർക്ക് മാർക്കറ്റിങ് കമ്പനികൾ സജീവമായി.കോളേജ് വിദ്യാർഥികളെ കണ്ണികളാക്കി മലേഷ്യ കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് മോഹന വാഗ്ദാനങ്ങൾ നൽകി കോടികൾ പിരിച്ചെടുക്കുന്നത്.
എഴുപതിനായിരം രൂപ മുടക്കിയാൽ ഒരാഴ്ച്ചക്കുള്ളിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ലഭിക്കുന്ന ബിസിനസ്.മാങ്കാവിലെ ഇരുനില കെട്ടിടത്തിലാണ് എത്തിയത്. മലേഷ്യ കേന്ദ്രമായുള്ള കമ്പനിയുടെ ഓഫീസാണെന്ന് പരിചയപ്പെടുത്തി സ്വീകരിച്ചത് നഗരത്തിലെ പോളിടെക്നിക്ക് കോളേജിലെ വിദ്യാർഥി.
എഴുപതിനായിരം രൂപ നൽകുന്നവർക്ക് തുല്യവിലക്കുള്ള വാച്ചുകളോ ടൂർ പാക്കേജുകളെ നൽകുമെന്നാണ് വാഗ്ദാനം.ഒപ്പം രണ്ടു പേരെ ചേർക്കണം. ഇവർ രണ്ടുപേരെ വീതം കണ്ണിയാക്കിയാൽ ആദ്യത്തെയാൾക്ക് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ലഭിക്കും. കച്ചവട തന്ത്രങ്ങളും പരിശീലനവും ഉപകമ്പനിയായ മറ്റൊരു സ്ഥാപനം നല്‍കുമെന്നാണ് വാഗ്ദാനം.
കർശന നടപടിയെടുത്തതോടെ പിൻവാങ്ങിയ കമ്പനികളാണ് പുതിയ തന്ത്രങ്ങളുമായി ഇരകളെ വീഴ്ത്താൻ സജീവമായിരിക്കുന്നത്. തടിയനങ്ങാതെ പണക്കാരാവാനുള്ള അതിമോഹവുമായി നടക്കുന്നരാണ് ഇത്തരം കെണികളിൽ വീഴുന്നത്. നടപടിയെടുക്കേണ്ട സർക്കാർ സംവിധാനമാകട്ടെ ഒന്നും അറിഞ്ഞ മട്ടുപോലുമില്ല.