കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൈപ്പള്ളിൽ മാധവന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു, ഡിസിസി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷിന് ചുമതല. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കൂടിയായിരുന്നു കൈപ്പള്ളിൽ മാധവൻകുട്ടി. ബാങ്കിന്റെ കാഷ് കൗണ്ടറിൽ നിന്ന് 50 ലക്ഷം രൂപ കാണാതായിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
അതേസമയം ബാങ്കിന്റെ കാഷ് കൗണ്ടറിൽ നിന്ന് കാണാതായ 50 ലക്ഷം രൂപ തിരികെയെത്തി. പണം കുറവുവന്ന പ്രശ്നത്തിൽ സസ്പെൻഷനിലായ ബാങ്ക് സെക്രട്ടറി കൈപ്പള്ളിൽ മാധവൻകുട്ടിയുടെ ബന്ധുക്കളിൽ ഒരാളാണു പണം കഴിഞ്ഞദിവസം ബാങ്കിൽ അടച്ചതെന്നു ഭരണസമിതി അറിയിച്ചു.
സഹകാരികൾ അറിയാതെ അവരുടെ പേരിൽ സെക്രട്ടറി വൻതുകകൾ വായ്പയായി എടുത്തതായി ആരോപണം ഉയർന്നതിനെ തുടർന്ന് സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് കാഷ് കൗണ്ടറിൽ 50 ലക്ഷം രൂപയുടെ കുറവുണ്ടെന്നു കണ്ടെത്തിയത്. ഈ മാസം 14നായിരുന്നു പരിശോധന.ഇതിന്റെ തലേദിവസം മുതൽ സെക്രട്ടറി ബാങ്കിൽ എത്തിയിയിരുന്നില്ല. പണത്തിന്റെ കുറവ് കണ്ടെത്തിയതിനെ തുടർന്നു സെക്രട്ടറി കൈപ്പള്ളിൽ മാധവൻകുട്ടിയെയും അസി. സെക്രട്ടറി എം.എസ്.ഗിരിജയെയും ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു.
സെക്രട്ടറിയുടെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെയാണ് നാടകീയമായി കാണാതായ തുക ബാങ്കിൽ തിരിച്ചെത്തിയത്. സസ്പെൻഷനിലായ സെക്രട്ടറിയുടെ ബന്ധുവാണ് ബാങ്കിലെത്തി 50 ലക്ഷം രൂപ പലിശ സഹിതം അടച്ചതെന്ന് ബാങ്ക് പ്രസിഡൻ് പറഞ്ഞു ബാങ്ക് സെക്രട്ടറി ഒളിവിലാണെന്നു പൊലീസ് പറയുന്നു. പണാപഹരണത്തെക്കുറിച്ചു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഇടതുകക്ഷികൾ കഴിഞ്ഞ ദിവസം ബാങ്കിലേക്കു മാർച്ച് നടത്തിയിരുന്നു. നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്നും പ്രസിഡന്റ് അറിയിച്ചു.