കൊല്ലം ചാത്തന്നൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞു. വവ്വാക്കാവ് കുറുങ്ങപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈൻ മോനാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തി തള്ളിയതാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലുള്ളവരെ സംബന്ധിച്ചു പൊലീസിനു സൂചനകൾ ലഭിച്ചിട്ടുണ്ട്.
വവ്വാക്കാവ് കുറുങ്ങപ്പള്ളിയിൽ ഗവ.വെൽഫെയർ എൽപി സ്കുളിനു സമീപം മാതാപിതാക്കള്‍ക്കൊപ്പമാണ് ഷൈൻ മോന്‍ താമസിച്ചിരുന്നത്. സഹോദരീ ഭർത്താവിനൊടൊപ്പം ടൈൽസിന്റെ ജോലിക്ക് പോകുന്ന ഷൈൻമോൻ കൊല നടന്ന അന്ന് രാവിലെ അമ്മയോട് അയ്യായിരം രൂപാ ആവശ്യപ്പെട്ടു. മാതാവും സഹോദരിയും കൂടി 1500 രൂപ നൽകിയെങ്കിലും 5000 രൂപാ വേണമെന്നു വാശിപിടിച്ചതോടെ സഹോദരിയുടെ രണ്ട് പവന്റെ കൈചെയിൻ നൽകി. രാത്രി ഏഴിനു ഒരാൾ വീട്ടിൽ എത്തി ഷൈൻമോനെ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. തിങ്കൾ രാവിലെ ഇത്തിക്കരയിൽ റോഡരുകിലെ പുൽക്കാട്ടിനിടയിലാണ് മൃതദേഹം കാണുന്നത്. സഹോദരിയുടെ പക്കൽ നിന്നും വാങ്ങിയ കൈ ചെയിൻ, ഷൈന്റെ മൃതശരീരത്തിന് അരുകിൽ നിന്നു പോലീസിന് ലഭിച്ചിരുന്നു. കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ കൊണ്ടു വന്നു തള്ളിയതാകുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചത്. വള്ളികുന്നം സ്വദേശികളായ ഷൈൻ മോനും കുടുംബവും രണ്ട് മാസം മുമ്പാണ് കുറുങ്ങപ്പള്ളിയിൽ വാടകക്ക് താമസിക്കാനെത്തിയത്. ചാത്തന്നൂർ എസിപി ജവാഹർ ജനാർദ്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.