ട്രാൻസ്പോർട്ട് ബസിൽ നിറതോക്കുമായി യാത്രചെയ്ത യുവാവു പിടിയിലായതോടെ പൊളിഞ്ഞതു സിനിമാസ്റ്റെലിൽ നടക്കേണ്ടിയിരുന്ന കൊലപാതകം. തിരുനെൽവേലി വടക്കേതാളിയുത്ത് ശങ്കർനഗർ സിഎസ്ഐ ചർച്ച് സ്ട്രിറ്റ് 343ൽ പ്രവിൺ(30)ആണു കഴിഞ്ഞ ശനി രാവിലെ 11.30ന് അമരവിള ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെ വലയിലായത്.
തിരുനെൽവേലി ജില്ലയിൽ വർഷങ്ങളായി രണ്ടു സമുദായങ്ങൾ തമ്മിൽ നടക്കുന്ന കലാപങ്ങളിൽ ഒരു വിഭാഗത്തിനു വേണ്ടി കൊലപാതകങ്ങൾ ചെയ്യുന്നത് ഒരു കൊലപാതകം, രണ്ട് കൊലപാതകശ്രമങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ പ്രവിണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. തിരുവനന്തപുരത്തു രഹസ്യമായി താമസിക്കുന്ന എതിർചേരിയിൽപെട്ട രണ്ടു നേതാക്കളെ കൊലപ്പെടുത്താനെത്തവെ ആണു ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായത്.
റോക്കറ്റ് രാജ എന്നറിയപ്പെടുന്ന നേതാവിന്റെ സംഘത്തിൽപെട്ടയാളാണു പ്രവിൺ. കഴിഞ്ഞ വർഷം ആർആർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന റോക്കറ്റ് രാജയുടെ സംഘത്തിൽപെട്ട ഒരാളെ മറുവിഭാഗത്തിലെ എസ്റ്റേറ്റ് മണി, അഡ്വ. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയിരുന്നു. പകരം വീട്ടുന്നതിനായി രാജ്കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കേരളത്തിലേക്കു രക്ഷപ്പെട്ടു. ഇവർ തിരുവനന്തപുരത്തുണ്ടെന്ന വിവരത്തെ തുടർന്നാണു സംഘത്തിൽപെട്ട പ്രവിൺ, അരുൾ, മദൻ, ജേക്കബ്, ജയകുമാർ, ആന്റണി എന്നിവരാണു കാറിൽ കൊലനടത്താൻ പുറപ്പെട്ടത്. നാഗർകോവിലെത്തിയപ്പോൾ ചെക്ക്പോസ്റ്റിൽ പരിശോധന നടക്കുമെന്നതിനാൽ തോക്ക് ലോഡ് ചെയ്ത ശേഷം പ്രവിണും ആന്റണിയും ബസിലും മറ്റുള്ളവർ പിന്നിൽ കാറിലും യാത്ര തിരിച്ചു. ബസിൽ ആന്റണി പ്രവിണിന്റെ പിൻസീറ്റിലാണിരുന്നത്. പ്രവിൺ പിടിയിലായതോടെ ആന്റണി ബസിൽ നിന്നിറങ്ങി കാറിലെത്തിയവരോടൊപ്പം രക്ഷപ്പെട്ടു.
നാഗർകോവിലിലെത്തിയപ്പോൾ തന്നെ എസ്റ്റേറ്റ് മണി എവിടെയുണ്ടെന്നു വ്യക്തമായ വിവരം ലഭിച്ചതിനാലാണു തോക്ക് ലോഡ് ചെയ്തത്. കണ്ടയുടൻ വെടിവയ്ക്കാനായിരുന്നു സംഘത്തിൻെറ പദ്ധതി. ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിലൂടെ പൊളിഞ്ഞതു തിരുവനന്തപുരത്തു നടക്കേണ്ടിയിരുന്ന ദാരുണമായ കൊലപാതകമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ഡിവൈഎസ്പി ബി.ഹരികുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷണം നടത്തിയത്.