കോട്ടയം തെള്ളകം കാരിത്താസ് റെയിൽവേ ക്രോസിനു സമീപം യുവാവിന്റെ മൃതശരീരം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കാറില്‍ രക്തക്കറ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു
ഇന്ന് രാവിലെ ആറു മണിയോടെയാണ് കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപം റെയിൽവേ ട്രാക്കിൽ 28കാരനായ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. ഗേറ്റിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗൗതമിന്റെ കാറും കണ്ടെത്തി. ഈ കാറിനുള്ളിൽ രക്തം തളംകെട്ടിക്കിടക്കുന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകനെ കാണാനില്ലെന്ന് കാട്ടി ഗൗതമിന്റെ പിതാവ് വിജയകുമാർ ഇന്ന് പുലർച്ചെ മൂന്നു മണിയോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി സി.ഐ നിർമ്മൽ ബോസിന് പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി പത്തരയോടെ വീട്ടുകാരുമായി വഴക്കുണ്ടാക്കിയ ഗൗതം കാറെടുത്ത് പുറത്തേക്കു പോവുകയായിരുന്നു. രണ്ടുമണിയായിട്ടും എത്താതിരുന്നതിനെ തുടർന്നാണ് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കാറിൽ ഇരുന്നുകൊണ്ടുതന്നെ ആത്മഹത്യക്ക് ശ്രമിച്ചതായാണ് സൂചന. ഇതാണ് കാറിലെ രക്തക്കറയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനാൽ ട്രെയിനിനു മുമ്പിൽ ചാടിയതാകാമെന്നും സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ പുലർച്ചെതന്നെ സംഭവസ്ഥലത്തെത്തി. വെളുപ്പിന് വന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ ട്രാക്കിൽ ആരെങ്കിലും നിൽക്കുന്നത് കണ്ടിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതലായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി സഖറിയ മാത്യു പറഞ്ഞു. ഏറ്റുമാനൂർ സി.ഐ സി.ജെ.മാർട്ടിൻ, എസ്.ഐ കെ.ആർ.പ്രകാശ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.