കോഴിക്കോട് റയിൽവേ സ്റ്റേഷന് മുന്നിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ആളെത്തിരിച്ചറിയാനായിട്ടില്ല. ഒരാഴ്ച മുൻപ് മുക്കത്ത് കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേ·ഷണം നടക്കുമ്പോഴാണ് പുതിയ സംഭവം.
പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ യുവാവാണ് മൃതദേഹം ആദ്യംകണ്ടത്. പൂട്ടിയ മുറിക്കുള്ളിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. ശരീരം അഴുകി എല്ല് പുറത്തുകാണുന്ന അവസ്ഥ. ബഹളംവച്ച് യുവാവ് റയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരുമാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആളെത്തിരിച്ചറിയാനായില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. കോഴിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ രണ്ട് വനിതകളെ കാണാതായിരുന്നു. ഇവരാണോ എന്ന് പരിശോധിക്കുന്നുണ്ട്.
മൃതദേഹത്തിന് സമീപം ചാക്ക് കണ്ടെത്തിയത് കൊലയ്ക്കു ശേഷം ചാക്കിലാക്കി ശരീരം ഉപേക്ഷിച്ചുവെന്ന സംശയമാണുയർത്തുന്നത്. കൊലപാതകസാധ്യതയാണ് പരിശോധനയിൽ വ്യക്തമാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ മുക്കത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹം സംബന്ധിച്ച് ഇതുവരെ തുമ്പൊന്നും കണ്ടെത്താനായില്ല. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും മറ്റൊരു അഞ്ജാത മൃതദേഹം കൂടി കണ്ടെത്തിയിരിക്കുന്നത്.