ഹരിപ്പാട് നാല്‍പ്പത്തിനാലുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുമാരപുരം സ്വദേശി വേണുവിനെ തെളിവെടുപ്പിനെത്തിച്ചത്. ഈ മാസം 19നാണ് പുഷ്പകുമാരിയെ കാമുകനായ വേണു കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. രാവിലെ 11 മണിയോടെ ഹരിപ്പാട് സി.ഐ ടി.മനോജിന്റെ നേതൃത്വത്തില്‍ കൊലപാതകം നടന്ന വാടക വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്.
പിന്നീട് ശവം കുഴിച്ചുമൂടാൻ സഹായം തേടിയ പള്ളിപ്പാട് സ്വദേശി മഹേഷിന്റെ നീണ്ടൂർ വഞ്ചിയിൽ കോളനിയിലെ വീട്ടിലും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമുള്ള ആട്ടോ സ്റ്റാന്റിലെത്തിച്ചും തെളിവെടുത്തു. ഇവിടങ്ങളിലെല്ലാം ആളുകൾ പ്രതിയെ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി ഇയാളെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന് വേണ്ടി 3 ദിവസത്തേക്കായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിതിരുന്നത്. കഴിഞ്ഞ ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുവരുന്ന വഴി പൊലീസുകാരെ ആക്രമിച്ച് ബസ്സിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. മൽപ്പിടുത്തത്തിൽ കൂടിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനും ഇയാൾക്കെതിരേ കേസ്സെടുത്തിട്ടുണ്ട്.
ഒന്നിച്ചുതാമസിക്കുകയായിരുന്ന പുഷ്പകുമാരിയെ സംശയത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസ് പറഞ്ഞു. രണ്ടുപേരും വേറെ വിവാഹം കഴിച്ചവരാണ്. പുഷ്പകുമാരിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. സുഹൃത്ത് വഴി കിട്ടിയ നമ്പറില്‍ പതിവായി വിളിച്ച വേണു തുടര്‍ന്ന് ഇവരുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും ഒരുമിച്ച് താമസിച്ച ശേഷമാണു ഹരിപ്പാട് എത്തിയത്. ഇതിനിടെ തമ്മില്‍ വിവാഹം കഴിക്കാൻ വേണു താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്‌ച പുഷ്പകുമാരിയുടെ ഫോണിൽ വന്ന മറ്റൊരു കോളിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.