അമേരിക്കൻ പ്രസിഡന്റ് പദത്തിൽ രണ്ടു തവണ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുകയാണ് ബറാക് ഒബാമ. ഈ കാലയളവിനുള്ളിൽ അദ്ദേഹമെടുത്ത ഏറ്റവും കടുത്ത തീരുമാനം ഏതാണ്? ഒരു അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ നടത്തിയ സൈനിക വിന്യാസമാണു പ്രസിഡന്റ് പദത്തിലിരുന്നു താനെടുത്ത ഏറ്റവും കടുത്ത തീരുമാനമെന്ന് ഒബാമ പറയുന്നു.
2009ൽ അമേരിക്കയിലേക്കു 30000 സൈനികരെക്കൂടി അയച്ചു. അങ്ങനെ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരുടെ അംഗബലം ഒരു ലക്ഷമായി. അതു ശരിയായ തീരുമാനം തന്നെയായിരുന്നുവെന്നാണു തനിക്കു തോന്നുന്നത്. താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ആ മേഖലയിൽ താലിബാൻ വലിയ ശക്തിയായിരുന്നു - ഒബാമ പറയുന്നു.
പിന്നീട് അവിടുന്നു സേനാ പിന്മാറ്റം ആരംഭിച്ചു. ഇപ്പോൾ 8400 സൈനികരാണ് അവിടെയുള്ളത്. 300 മറീനുകളെ അവിടേയ്ക്ക് അയക്കുന്ന കാര്യം കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാഖിൽ അയ്യായിരം സൈനികർ ഇപ്പോഴുണ്ട്. ഐഎസ്ഐഎസിനെതിരായ പോരാട്ടത്തിന് അവിടുത്തെ സൈന്യത്തിനു പിന്തുണ നൽകുന്നതിനാണിത് - ഒബാമ പറയുന്നു