രോഹിത് വെമുലയും ജെ.എൻ.യുവും സഭാതലത്തിലേക്ക് കടന്നുവന്നപ്പോൾ, ആരാണ് പ്രതിപക്ഷം ആരാണ് ഭരണപക്ഷം എന്ന് തിരിച്ചറിയാൻ കഴിയാതായി. സർവം ബഹളമയം. പാർലമെൻറിൽ ഭരണപക്ഷ അംഗങ്ങളുടെ ഒച്ചപ്പാടുകളെ അടക്കാൻ പാടുപെടുന്ന സ്പീക്കറുടെ ദയനീയഭാവമായിരുന്നു കാണേണ്ട കാഴ്ച. ചർച്ചയ്ക്ക് തയാറായ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നു. ഒപ്പം ചർച്ചകളിലുടനീളം പ്രതിരോധത്തിലേക്ക് വീണുപോയ സർക്കാറിനെയാണ് കണ്ടതെന്ന് പറയാതെ വയ്യ.
ഇങ്ങനെ പോയാൽ, ബി.ജെ.പി, പാർലമെന്റിലെ ചർച്ചകൾ രാജ്യത്ത് എത്രപേർ കാണുന്നുണ്ട്· എന്ന കണക്കു തേടിപ്പോകാൻ ഇടയുണ്ട്. കാരണം അത്രമേൽ പരിതാപകരമായിരുന്നു സഭാതലത്തിൽ സർക്കാരിന്റെ പ്രകടനം. അതുകൊണ്ടുതന്നെ ചർച്ചകൾക്ക് അധികനേരം സർക്കാർ തലവെച്ചുകൊടുക്കാൻ ഇടയില്ല. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം ഉയർത്തിക്കാട്ടി, കോൺഗ്രസിന്റെ ആക്രമണത്തിന് ജ്യോതിരാദിത്യ സിന്ധ്യയാണ് തുടക്കമിട്ടത്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ ജ്യോതിരാദിത്യ തഴക്കംവന്ന നേതാവിന്റെ രൂപഭാവങ്ങളോടെ സർക്കാർ വാദങ്ങളെ എതിരിട്ടു.
ചർച്ചയ്ക്കിടെ സി.പി.എമ്മിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്ത് വഴിമാറിയ തൃണമൂലിന്റെ ബുദ്ധിജീവിക്കുള്ള മറുപടിയായി എം.ബി രാജേഷിന്റെ പ്രസംഗം. ചരിത്രം ഒാർമിപ്പിച്ച് വർത്തമാനത്തിലേക്ക് വന്നു യുവ എം.പി.
നിലപാടുകൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിനപ്പുറം, ദേശസ്നേഹികളെയും ദേശവിരുദ്ധരെയും വേർതിരിച്ചെടുക്കാനുള്ള പാഴ്ശ്രമമായിരുന്നു പാർലമെന്റിൽ സർക്കാരിന്റേത്. തലേദിവസം എം.പിമാർക്ക് പഠനക്ലാസെടുത്ത മോദിയും അമിത്ഷായും സർക്കാർ ശരിയായ ദിശയിലാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതേ അതിദേശീയതാവാദ നിലപാടുമായി മുന്നോട്ടുപോകാൻ തന്നെയാണ് പാർട്ടിയും സർക്കാറും തുനിയുന്നതെന്ന വ്യക്തമായ സൂചനയുമായി സഭാപ്രകടനങ്ങൾ.
രാഹുൽ ഗാന്ധിയിൽ ചുറ്റിപ്പറ്റി മാത്രമായിരുന്നു സർക്കാരിന്റെ കടന്നാക്രമണങ്ങൾ. രാഹുൽ ജെ.എൻ.യു കാമ്പസിൽ പോയി അഫ്സൽ ഗുരുവിന്റെ അനുയായികളെ കണ്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിരോധങ്ങളത്രയും. രാഹുലിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്തതാകട്ടെ, കോൺഗ്രസിനെ പ്രകോപിപ്പിക്കുകയും ചെയ്തു. രാജ്യസഭയിൽ പക്ഷേ സ്ഥിതി വ്യത്യസ്തമായിരുന്നു.
ഇന്ത്യയുടെ ഹൃദയദേശത്തും തിരഞ്ഞെടുപ്പാണ് അടുക്കുന്നത്. അതുകൊണ്ടുതന്നെ മായാവതിക്ക് രോഹിത് വെമുല വിഷയത്തിൽ നടുത്തളത്തിൽ ഇറങ്ങാതിരിക്കാൻ ആകില്ലായിരുന്നു. രാജി ആവശ്യപ്പെട്ട മായാവതിക്ക് മുന്നിൽ രോഷം തിളച്ച മാനവ വിഭവശേഷി മന്ത്രിയെ കാണേണ്ടിയും വന്നു. സംഭവം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനില്‍ ദലിത് അംഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു മായാവതിയുടെ ആവശ്യം. നീതി നിര്‍വ്വഹണത്തില്‍ പോലും ജാതി വലിച്ചിഴയ്ക്കരുതെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.
മന്ത്രിയുടെ ഇൗ രോഷം കണ്ടവർ അവരുടെ തന്നെ പഴയ പൊളിഞ്ഞുപോയ ഒരു വാദം ഒാർത്തുകാണും. രോഹിത് വെമുലക്കെതിരായ പരാതി അന്വേഷിച്ച കമ്മീഷന്റെ തലവൻ ദലിതനാണെന്ന പഴയ വാദം മന്ത്രി മറന്നെങ്കിലും രാജ്യം മറന്നിട്ടില്ല. രോഹിത് വെമുല എന്ന കുട്ടിയെ രാഷ്ട്രീയ ആയുധമാക്കുന്നവരോടായിരുന്നു പിന്നീടുള്ള മന്ത്രിയുടെ രോഷമത്രയും.
ശരിയാണ്, രോഹിത് വെമുല കുട്ടിയാണ്. പക്ഷേ ആ കുട്ടി കേവലം രാഷ്ട്രീയ ആയുധമല്ലെന്ന് സമീപകാലത്ത് വിവരക്കേടുകൾ മാത്രം വിളമ്പുന്ന മന്ത്രി അറിയണം. ആത്മാഭിമാനത്തോടെ ജീവിക്കാനും പഠിക്കാനും കഴിയാതെ വന്നപ്പോൾ ഒരു തുണിക്കഷ്ണത്തിൽ ജീവനൊടുക്കിയ ദലിതന്റെ പേരാണത്. മോദിയുടെയും സ്മൃതിയുടെയും ഇന്ത്യയോട് ആ ചെറിയ കുട്ടി ചോദിക്കുന്ന ചോദ്യങ്ങൾ അത്ര ചെറുതല്ലെന്ന് തിരിച്ചറിഞ്ഞേ പറ്റൂ.
പാർലമെന്റിൽ ചർച്ച ചൂടുപിടിച്ചപ്പോഴും കനയ്യകുമാറിന്റെ വിധി നീളുക തന്നെയായിരുന്നു. കനയ്യക്കൊപ്പം കേസിലുള്‍പ്പെട്ട രണ്ടു വിദ്യാര്‍ഥികള്‍ കീഴടങ്ങിയ സാഹചര്യത്തില്‍ അന്വേഷണ പുരോഗതിക്കായി കനയ്യയുടെ റിമാന്‍ഡ് തുടരണമെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ ആവശ്യം. വീഡിയോ ദൃശ്യങ്ങള്‍ മാത്രമല്ല സാക്ഷിമൊഴിയടക്കം കനയ്യ കുമാറിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസ് ഇന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒാരോ ദിവസവും പുതുതായുണ്ടാകുന്ന തെളിവുകൾ ഉണ്ടാക്കുന്നതാണോയെന്ന് ആരെങ്കിലും ചോദിച്ചാൽ കൃത്യമായ മറുപടി അതിന് വേണ്ടിവരും.
പാന്റ്സ് നനയുന്നതുവരെ കനയ്യയെ തല്ലിച്ചതച്ചു എന്നതടക്കമുള്ള അഭിഭാഷകരുടെ വെളിപ്പെടുത്തൽ വീഡിയോ ഡൽഹി പൊലീസിന് തെളിവിന്റെ ഒരു തുമ്പെങ്കിലുമായി പരിഗണിക്കാനാകുമോ എന്നതാണ് ചോദ്യം. രാജ്യത്തിന് പിന്നാലെ പാർലമെന്റും കനയ്യയുടെയും രോഹിത്തിന്റെയും ന്യായാന്യായങ്ങൾ തലനാരിഴകീറി ചർച്ചയാക്കുന്നു. അപ്പോഴും നീതി അകലെയാണ് എന്നതാണ്, അതുമാത്രമാണ് ഭീതിദമായ സത്യം.