പേടിപ്പിച്ച് പെരുമഴക്കാലം; തെറ്റുമ്പോള്‍ തിരുത്തി കേരളം മുന്നോട്ടുപോയേ പറ്റൂ

കേരളത്തില്‍ മഴയുടെ ഭാവവും രൂപവും സമയവും തോതും മാറിയിരിക്കുന്നു. ഓരോ വര്‍ഷവും അതു മാറിക്കൊണ്ടേയിരിക്കുന്നു. യാഥാര്‍ഥ്യമാണ്. പരമാവധി ദുരന്തനിവാരണമാര്‍ഗങ്ങളെ ആശ്രയിച്ചാലും ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു ജീവിതത്തിലും ഭരണനയസമീപനങ്ങളിലും മാറ്റംവരുത്താതെ നമുക്കൊരു മുന്നോട്ടു പോക്കില്ല. മഴയുടെ മാറ്റത്തിനനുസരിച്ച് നമ്മുടെ ജീവിതം മാറേണ്ടതുണ്ട്. സ്കൂള്‍ കലണ്ടര്‍, കാര്‍ഷിക കലണ്ടര്‍ ഇതിലെല്ലാം മാറ്റങ്ങള്‍ വരുത്തണോ? മനുഷ്യസാധ്യമായ പരിഹാരങ്ങളില്‍ നമ്മളെത്ര ശതമാനം മുന്നേറി? ഇനിയുമെത്ര സാധ്യമാണ്?  അതനുസരിച്ച് നമ്മുടെ ജീവിതം  മാറേണ്ടതുണ്ടോ?    

ഒരുമഴപെയ്തൊഴിയും മുന്‍പെ അടുത്തമഴ, നഗരങ്ങളും ഗ്രാമങ്ങളും ചെറുപട്ടണങ്ങളും മുങ്ങിതാഴുന്നു. കാറും കോളും കടലേറ്റവും ഒരുവശത്ത്. മലനിരകളില്‍ മണ്ണും പാറയും വെള്ളവും കുത്തിയൊലിച്ച് താഴേക്ക്. പുതിയ കാലത്തിന്‍റെ മഴയെെന്നോ കേരളത്തിന്‍റെ ന്യൂ നോര്‍മലെന്നോ വിളിക്കൂ. ഒരു നിസാരവല്‍ക്കരിക്കലും  ഈ കുത്തൊഴുക്കിനു മുന്നില്‍ നില്‍ക്കില്ല. അത്രക്കുണ്ട് ഇതിന്‍റെ നേര്‍അനുഭവം. കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകും പോലെ, ആകാശം അപ്പാടെ പെയ്തിറങ്ങും പോലെ എല്ലാം വീശിയടിച്ചുകളയും പോലെ ഓരോ മഴക്കാലവും കേരളത്തെ പേടിപ്പിക്കുകയാണ്.