ആര്‍എസ്എസ് കത്തി താഴെയിടട്ടെ; ബിഡിജെഎസ് അപകടത്തില്‍: എംവി.ഗോവിന്ദന്‍| നേരേ ചൊവ്വേ

കണ്ണൂരില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകവും അതിനോടുള്ള പ്രതികരണവും രണ്ടായി കാണണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. പ്രതികരണക്കൊലപാതകങ്ങളും തെറ്റാണ്. എങ്കിലും ആര്‍എസ്എസ് നടത്തുന്ന ആസൂത്രിത കൊലപാതകങ്ങള്‍ അവസാനിക്കാതെ പ്രതികരണങ്ങള്‍ അവസാനിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണത്തെ പര്‍വതീകരിച്ചു കാണിക്കുകയാണ്. ബിജെപിക്കാര്‍ ആയുധം താഴെ വയ്ക്കാതെ  കണ്ണൂരില്‍ സംഘര്‍ഷം അവസാനിക്കില്ലെന്നും എം.വി ഗോവിന്ദന്‍  പറഞ്ഞു. 

ബിഡിജെഎസിന്‍റെ രാഷ്ട്രീയ ഭാവി അപകടത്തിലാണെന്നും  എം.വി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനമാനങ്ങളനുസരിച്ചാണ് ബിഡിജെഎസിന്‍റെ നിലപാട്. ബിഡിജെഎസിനെ പ്രകോപിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ആവശ്യമെങ്കില്‍ പ്രകോപിപ്പിക്കാന്‍ മടിയില്ലെന്നും അദ്ദേഹം മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഇടതു മുന്നണിയിലേക്ക് ബിഡിജെഎസിനെ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ ബിജെപി വോട്ടിന് പണം നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒരു ലക്ഷം രൂപ വരെ വീടുകളില്‍ നല്‍കുന്നുണ്ട്.  സ്ത്രീകള്‍ക്ക്  സാരി നല്‍കാമെന്നും വാഗ്ദാനം നല്‍കുന്നു. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും എം. വി ഗോവിന്ദന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍ ആരോപിച്ചു.