മത്സ്യസമ്പത്തിൽ നാം പ്രതിന്ധി നേരിടുകയാണെങ്കിലും ഇതു മറികടക്കാൻ നിരവധി മാർഗങ്ങൾ നമുക്ക് മുന്നിലുണ്ട്. അതുപയോഗപ്പെടുത്തുകയേ വേണ്ടൂ. ഈ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് ആവശ്യം.
മത്സ്യവിപ്ളവത്തിനു ഏറെ അനുയോജ്യവും ലോകമെമ്പാടും അംഗീകരിച്ചതുമായ ഒരു രീതിയാണ് കൂട് മത്സ്യകൃഷി.തുറന്ന ജലാശങ്ങളിലോ കടലിലോ കായലിലോ പുഴയിലോ നിയന്ത്രിതമായ ചുറ്റുപാടിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേക തരം തീറ്റ നൽകി വളർത്തി വിളവെടുക്കുന്ന രീതിയാണിത്. ഗുണമേൻമയുള്ള മീൻകുഞ്ഞുങ്ങളെ വേണം തിരഞ്ഞെടുക്കേണ്ടത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവെടുപ്പാണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്. വലുതാവുന്നതിനനുസരിച്ച് മത്സ്യങ്ങളെ തരംതിരിച്ച് വളർത്താനും പിടിച്ചെടുക്കാൻ എളുപ്പവുമാണ് ഈ രീതിയുടെ പ്രത്യേകത. 2005 ൽ സിഎംഎഫ്ആർഐ ആണ് ഇന്ത്യയിൽ ആദ്യമായി ഈ രീതി അവതരിപ്പിക്കുന്നത്.
വാണിജ്യ പ്രാധാന്യമുള്ള ഇനങ്ങളായ കാളാഞ്ചി, കരിമീൻ, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എറണാകുളം ജില്ലയിലാണ് കൂടുമൽസ്യകൃഷി കൂടുതലും നടക്കുന്നത്. ആലുവയിൽ പെരിയാർ നദി, കോട്ടപ്പുറം കായൽ, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറയ്ക്കൽ, വൈപ്പിൻ, എടവനക്കാട്, ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ചിറക്കൽ, വയലാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലും കോട്ടയത്തു പെരുവ, പൂത്തോട്ട എന്നിവിടങ്ങളിലെ കായലുകളിലും തൃശൂരിൽ ചേറ്റുവ, എങ്ങണ്ടിയൂർ, കൈപ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിലുമാണു കൃഷി തുടങ്ങിയത്. മലപ്പുറം ജില്ലയിൽ ശുദ്ധജല തടാകങ്ങളിലും കുളങ്ങളിലുമാണു കൃഷി. കൊല്ലത്തും കണ്ണൂരും ഓരുജലാശയങ്ങളിലും കൃഷി ആരംഭിച്ചിട്ടുണ്ട്. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ കർഷകർ സംഘം ചേർന്നാണു കൃഷി ചെയ്യുന്നത്.
കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നതാണു കൂടുമൽസ്യ കൃഷിയുടെ പ്രത്യേകത. കേരളത്തിൽ വിശാലമായി കിടക്കുന്ന ഓരുജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും ഇതിന് അനുയോജ്യമാണ്. നാലു മീറ്റർ വീതം വീതിയും നീളവും ആഴവുമുള്ള കൂടുകളാണു കേരളത്തിലെ സാഹചര്യങ്ങളിൽ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. 48 ക്യുബിക് മീറ്ററാണ് ഇതിന്റെ വ്യാസം. ജലാശയത്തിന്റെ ആഴമനുസരിച്ചു കൂടിന്റെ ആഴത്തിലും മാറ്റം വരാം.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണു കൂടുകൾ സ്ഥാപിക്കുന്നത്. വല, ഡ്രം അടക്കം ഈ വലിപ്പത്തിലുള്ള കൂടു സ്ഥാപിക്കുന്നതിന് ഏകദേശം 45,000 മുതൽ 50,000 രൂപ വരെയാണ് ചെലവ് വരിക. ഒരു കൂടിൽ തന്നെ കാളാഞ്ചിയും കരിമീനും ഒരേസമയം വളർത്താം.
ഒരു കൂടിൽ ആയിരം വീതം കരിമീൻ, കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ആറു മുതൽ എട്ടു മാസം വരെയാണു കൃഷിയുടെ കാലാവധി. കൃഷി ആരംഭിക്കുന്നതിനു പരമാവധി ഒരു ലക്ഷം രൂപയും തീറ്റയ്ക്കു പരമാവധി 50,000 രൂപയും ചെലവു വരും. കായലുകളിൽ പ്രകൃതിദത്തമായ തീറ്റയും മത്സ്യങ്ങൾക്കു ലഭിക്കുമെന്നതിനാൽ തീറ്റയുടെ ചെലവു ചുരുങ്ങും. ആറു മാസമാകുമ്പോഴേക്കും കാളാഞ്ചി 800 ഗ്രാം മുതൽ ഒന്നേകാൽ കിലോ വരെ വളർച്ച നേടും. 90 ശതമാനം അതിജീവന നിരക്കിൽ ഒരു കൂടിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 600 കിലോഗ്രാം കാളാഞ്ചിയും 250 കിലോഗ്രാം കരിമീനും ലഭിക്കും. പൂർണമായും ജൈവകൃഷിയായതിനാൽ കാളാഞ്ചി കിലോഗ്രാമിനു 650 രൂപയും കരിമീനിനു സാധാരണയിൽ 550 രൂപയും വിപണിയിൽ ലഭിക്കും.
കായലുകളിലും പൊതുജലാശയങ്ങളിലും കൃഷി ചെയ്യുന്നതിന് അതത് സ്ഥലങ്ങളിലെ നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതരിൽ നിന്ന് എൻഒസി വാങ്ങേണ്ടതുണ്ട്. എഫ്എഫ്ഡിഎയ്ക്കു പുറമെ, സംഘം ചേർന്നു കൂടുകൃഷി ചെയ്യുന്നതിനു നാഷനൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ്, സംസ്ഥാന സർക്കാരിനു കീഴിലുള്ള അഡാക്ക് എന്നിവയും സാമ്പത്തിക സഹായം നൽകുന്നുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി തുക മാറ്റിവയ്ക്കുന്നു.
കൂടു മത്സ്യകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കു പരിശീലനത്തിനായി സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗത്തിൽ പേരു റജിസ്റ്റർ ചെയ്യാവുന്നതാണ്.