പലകൊലപാതകങ്ങളുടേയും കാരണങ്ങള്‍ അവിശ്വസനീയമാണ്. ഒരാളുടെ ജീവനെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കൊലപാതകി പോലും പുനപരിശോധിക്കേണ്ടിവരുന്നു. കൊച്ചിയിലെ വൈഗകൊലക്കേസില്‍ പിതാവും പ്രതിയുമായ സനുമോഹന്‍റെ മൊഴികള്‍ ഇന്നും വിശ്വാസത്തിലെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല...വയനാട് പനമരത്ത് വയോധികദമ്പതികള്‍ കൊല്ലപ്പെട്ടിരിക്കുന്നു...ആഭരണങ്ങളൊന്നും കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല...ഒറ്റക്ക് താമസിക്കുന്ന വയോധികര്‍... അവര്‍ സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടില്‍ പോലും ആക്രമിക്കപ്പെടുന്നത് ഭീകരമാണ്. ഏതുനിമിഷവും ആ കൊലയാളികള്‍ നാം എത്ര സുരക്ഷിതകേന്ദ്രത്തിലാണെങ്കിലും നമ്മേയും തേടിയെത്തിയേക്കാം...
കൃഷിയെ മാത്രം ആശ്രയിച്ച് സാധാരക്കാര്‍ ജീവിക്കുന്ന പ്രദേശം.... ഓരോരുത്തര്‍ക്കും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ...അതിനിടയില്‍ വീടും പരിസരങ്ങളും...വിളിപ്പുറത്തെങ്ങും ആരുമുണ്ടാകില്ല പലവീടുകളിലും...അത് കുറച്ചുമുമ്പുവരെ അവരുടെ സ്വാതന്ത്യമായിരുന്നു...സ്വൈര്യജീവിതം അവരുടെ അവകാശമായിരുന്നു..പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഒറ്റക്ക് താമസിക്കുന്നവരെ ഭീതിപ്പെടുത്തുന്നതാണ്...പനമരം നെല്ലിയമ്പത്ത് കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റവീട്...കാവാലം പത്മാലയത്തില്‍ കേശവനും ഭാര്യ പത്മാവതിയും താമസിക്കുന്ന വീട്....ബഹളം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ നാട്ടുകാരെ വിവരമറിയിച്ചു....അപ്പോഴേക്കും കേശവന്‍ മരണത്തിന് കീഴടങ്ങിയിരുന്നു..സമീപത്തായി വയറിനും തലക്കും കുത്തേറ്റ നിലയിലായിരുന്നു പത്മാവതി...മുഖം മൂടി ധരിച്ചവരാണ് കുത്തിയതെന്ന് പത്മാവതി പറഞ്ഞു... ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു...പത്മാവതിയില്‍ നിന്ന് കൂടുതല് വിവരങ്ങള്‍ ലഭിച്ചാല്‍ അക്രമികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പൊലീസ്... പക്ഷേ രാവിലെയോടെ പത്മാവതിയും മരിച്ചു... ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും പത്മാവതിക്ക് നല്ലബോധമുണ്ടായിരുന്നു.... വിവരങ്ങളെല്ലാം വന്നവരോട് പറഞ്ഞു..
കവര്‍ച്ചക്കായുള്ള കൊലപാതകമാണെന്ന പ്രാഥമീക നിമഗനത്തില്‍ ആണ് ആദ്യം തന്നെ പൊലീസ് അന്വേഷണം മുന്നോട്ട് പോയത്..പക്ഷേ ഒട്ടേറെ ദുരൂഹതകള്‍ തുടക്കത്തില്‍ തന്നെ സംശയം ജനിപ്പിച്ചു...പത്മാവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണങ്ങളോ വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളോ മോഷണം പോയതായി വിവരം ലഭിച്ചില്ല..മുഖംമൂടി ധരിച്ചെത്തിയ ആളുകളായതുകൊണ്ടുതന്നെ ആസൂത്രിതമായ കൊലപാകമാണെന്ന് പൊലീസ് ഉറപ്പിക്കുന്നു..പക്ഷേ ലക്ഷ്യം കവര്‍ച്ചയായിരുന്നോ എന്നതായിരുന്നു സംശയം..
കണ്ണൂര്‍ റേഞ്ച് ഐജി അടക്കം സ്ഥലത്തെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പലരേയും ചോദ്യം ചെയ്തു...തറയിലെങ്ങും രക്തം പരന്നൊഴുകിയിരുന്നു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു..ഇവരുടെ കുടുംബപശ്ചാത്തലം അന്വേഷിച്ചു..മൂന്നു മക്കള്‍ ...അധ്യാപകജോലിയില്‍ നിന്ന് വിരമിച്ച ശേഷം തോട്ടത്തിലെ കൃഷിയിലായിരുന്നു കേശവന്‍റെ ശ്രദ്ധ..സാമ്പത്തികമായി മറ്റൊരു പ്രശ്നങ്ങളും കുടുംബത്തിനില്ലായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു..ആരോടും വഴക്കിനൊന്നും പോകാത്ത പ്രകൃതമായിരുന്നു ഇവരുടേതെന്ന് അയല്‍വാസികള്‍ പറഞ്ഞു.. ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണജോലിക്കായി എത്തിയ ഇതരസംസ്ഥാനക്കാരിലേക്കും അന്വേഷണം നീണ്ടു...കേശവന്‍ നായര്‍ക്കും പത്മാവതിക്കും അറിയാവുന്നവരാകാം പ്രതികളെന്നാണ് നിഗമനം..ആളെ തിരിച്ചറിയാതിരിക്കാനാണ് മുഖംമൂടി ധരിച്ചിരുന്നതെന്ന് പൊലീസ് കണക്കുകൂട്ടുന്നു.....പരിസരങ്ങളിലാരും ആ സമയം അസ്വഭാവികമായി ആരേയും പ്രദേശത്ത് കണ്ടതുമില്ല...പിന്നെ ആ ഇരട്ടക്കൊലയ്ക്ക് പിന്നില് ആര് എന്ന സംശയം ബലപ്പെട്ടു...പ്രത്യേകസംഘം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു... ശാന്തമായ ജീവിതശൈലി പിന്തുടര്‍ന്നിരുന്ന വയനാട്ടിലെ ജനങ്ങളും ഇരട്ടക്കൊലയോടെ ഭീതിയിലായി..പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് ഭയം ഇരട്ടിയായത്...ഒറ്റക്ക് താമസിക്കുന്നവര്‍ സ്വയം സുരക്ഷക്കായി മാര്‍ഗങ്ങള്‍ ആലോചിച്ചു തുടങ്ങി...കേസ് തെളിയിക്കുക മാത്രമല്ല പൊലീസിന് മുമ്പിലുള്ള വെല്ലുവിളി....പ്രായമായവരുടെ ഉള്‍പ്പെടെ ജീവിതത്തിന് സുരക്ഷ എങ്ങനെ ഉറപ്പാക്കും എന്നതുംകൂടിയാണ്..
ഭര്‍ത്താവിന്‍റെ ക്രൂരപീഡനത്തിന് ഇരയായ പ്രിയങ്ക എന്ന പെണ്‍കുട്ടിയുടെ കഥയും അവളുടെ ആത്മഹത്യയും കഴിഞ്ഞ ദിവസങ്ങളില്‍ ഞെട്ടലോടെയാണ് നാം അറിഞ്ഞത്. ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവ് അറസ്റ്റിലായെങ്കിലും പ്രതിയായ അമ്മയെ ഇതുവരെ അറസ്റ്റ് നടന്നില്ല.....
സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ ക്രൂരത കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന്... കൊല്ലത്ത് കൂടെയുണ്ടായിരുന്ന യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒാടിച്ചിട്ട് പിടികൂടിയത് തൃശൂരില്‍ നിന്ന് ...ഈ ഫോട്ടോ കണ്ടവര്‍ ആരും പീഡനമല്ലെന്ന്പറയില്ല...എത്രക്രൂരമായാണ് കണ്ണൂർ മട്ടന്നൂര്‍ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചതെന്ന് പിന്നീട് തെളിഞ്ഞു..പക്ഷേ യുവതിയുടെ പരാതിയില്‍ അന്വേഷണമുണ്ടായില്ല...രണ്ടുമാസത്തിനിപ്പുറം മാധ്യമങ്ങള്‍ ഇടപെട്ടതോടെ പൊലീസ് ഊര്‍ജിതമായി രംഗത്തുവന്നു...പൊലീസിന്‍റെ കണ്‍മുമ്പില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിന്തുടര്‍ന്നതോടെ കൊച്ചി വിട്ടു...മാര്‍ട്ടിന്‍ ജോസഫ് പുലിക്കുന്നേല്‍....പീഡനത്തിലെ കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവന്നതോടെ മാര്‍ട്ടിനെ കുടുക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങി..തൃശൂരിലെ വനമേഖലയില്‍ ഉള്‍പ്പെടെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം തൃശൂര്‍ പൊലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചു...ട്രോണുകള്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താന്‍ ശ്രമം. ഒരു സ്ഥലത്തെ ഒളിത്താവളത്തിന്‍റെ വിവരം ചോരുമ്പോള്‍ മാര്‍ട്ടിന്‍ അടുത്ത രഹസ്യകേന്ദ്രത്തിലേക്ക് ...ഒടുവില്‍ പൊലീസ് ഉറപ്പിച്ചു മാര്‍ട്ടിന്‍ തൃശൂര്‍ ജില്ല വിട്ടിട്ടില്ല എന്ന്.... ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍റെ സുഹൃത്തുക്കളെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു...മാര്‍ട്ടിന് ഒളിവുകേന്ദ്രത്തില്‍ ഭക്ഷണം എത്തിച്ചതുള്‍പ്പെടെയുള്ള നിര‍്ണായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു..ഓരോ സമയത്തും ഓരോരുത്തര്‍ മാര്‍ട്ടിന് സംരക്ഷണം നല്‍കികൊണ്ടിരുന്നു... രണ്ടും കല്‍പ്പിച്ച് പൊലീസ് രംഗത്തിറങ്ങി...യുവാക്കളുടേയും നാട്ടുകാരുടേയും ഒരു വലിയ സംഘം പൊലീസിന് പിന്തുണ പ്രഖ്യാപിച്ച് കൂടെ നിന്നു...രാത്രി വൈകിയും തിരച്ചില്‍ ..... പിന്തുടരുന്നവര്‍ കണ്ടിട്ടും മാര്‍ട്ടിന്‍ അവരെ വെട്ടിച്ച് ഒാടിക്കൊണ്ടേയിരുന്നു..ഒടുവില്‍ എല്ലാവഴികളില്‍ നിന്നും നാട്ടുകാരും പൊലീസും വളഞ്ഞതോടെ മാര്‍ട്ടിന്‍ കീഴടങ്ങി...
ആഡംബരജിവിതമായിരുന്നു മാര്‍ട്ടിന്‍ ജോസഫ് നടത്തിയിരുന്നത്..കൊച്ചിയില്‍ തന്നെ ആഡംബര ഫ്ലാറ്റുകളും ബിഎംഡബ്ലു കാറുകളും ....മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തിയതോടെ മാര്‍ട്ടിന്‍റെ തനിനിറം പുറത്തായി...പക്ഷേ താന്‍ പീഡിപ്പിച്ചില്ലെന്ന നിലപാടില്‍ പ്രതി ഉറച്ചുനില്‍ക്കുമ്പോള്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള പ്രധാനവെല്ലുവിളി....അല്ലെങ്കില്‍ നിയമത്തിന്‍റെ മുന്നില്‍ നിന്ന് ഈ കുറ്റവാളി എളുപ്പത്തില്‍ രക്ഷപെടുക തന്നെ ചെയ്യും...