ബാലുവിന്റേത് കൊലപാതകമോ? മൊഴികളും തെളിവും പറയുന്നത്; ചുരുളഴിയുന്നു

Crime-Story_02_08
SHARE

ഈ വയലിന്‍ സംഗീതം പോലെയായിരുന്നു മലയാളിക്ക് ബാലഭാസ്കര്‍. വയലിന്‍ എത്രത്തോളം ബാലഭാസ്കര്‍ ചേര്‍ത്ത് പിടിച്ചോ അത്രത്തോളം ആ അതുല്യപ്രതിഭയെ മലയാളികളും നേഞ്ചോട് ചേര്‍ത്തു. സ്വന്തം സൃഷ്ടികളിലൂടെ  സംഗീതലോകത്ത് ഉദിച്ചുയര്‍ന്നു ബാലഭാസ്കര്‍.. പക്ഷേ  വിധി ആ വയലിന്‍ തന്ത്രികളെയും അത് മീട്ടിയ മാന്ത്രിക വിരലുകളെയും ഒരു സുപ്രഭാതത്തില്‍ നിശ്ചലമാക്കി.  

ബാലഭാസ്കറിന്‍റെ മരണം ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് അതിലെ  ആസൂത്രിത കൊലപാതക സാധ്യതയുടെ തെളിവുകളുമായാണ്. സ്വര്‍ണക്കടത്ത് സംഘം , സന്ദീപും സരിത്തും സ്വപ്നയുമൊക്കെ ഉള്‍ക്കൊള്ളുന്ന ക്രിമിനല്‍ സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്ന സംശയത്തിലേക്കാണ്. ബാലഭാസ്കറും ഒന്നരവയസുകാരി മകളും മരണത്തിന് കീഴടങ്ങിയിട്ട് ഒരു വര്‍ഷം ആകാറാകുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞു..സത്യം എത്രമൂടിവെച്ചാലും ഒരുനാള്‍ പുറത്തുവരുമെന്ന് ഒാര്‍മിപ്പിച്ചുകൊണ്ട്.

ബാലഭാസ്കറിന്റെ ജീവിത യാത്രക്ക്, കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തി ഉയരങ്ങളിലേക്ക് പോയിരുന്ന സംഗീതയാത്രക്ക് സഡന്‍ ബ്രേക്ക് വീണത് 2019 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു..ഭാര്യ ലക്ഷമിയും പതിനെട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ  ഒന്നരവയസുകാരി മകളും അന്ന് ഒപ്പമുണ്ടായിരുന്നു... 

തൃശൂരില്‍ നിന്നായിരുന്നു ആ മരണയാത്രയുടെ തുടക്കം. ഡ്രൈവര്‍ അര്‍ജുനെയും കൂട്ടി വടക്കുന്നാഥ ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയതായിരുന്നു ബാലഭാസ്കറും കുടുംബവും. ഒരു പതിറ്റാണ്ടിലേറെയായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം ആയൂ്ര്‍വേദാശ്രമത്തിലെ ഡോക്ടര്‍ പി.എം.എസ് രവീന്ദ്രനാഥും ഭാര്യ ലതയും ഒപ്പമുണ്ടായിരുന്നു. വഴിപാടുകള്‍ പത്തരയോടെ പൂര്‍ത്തിയായി. താമസിക്കാനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അതൊഴിവാക്കി ആ രാത്രിക്ക് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എന്തിനായിരുന്നു ആ രാത്രിയാത്ര...

ദുരൂഹതകള്‍ അവിടെ തുടങ്ങുകയാണ്. ആരെങ്കിലും അന്നുരാത്രി തന്നെ യാത്രക്ക് ബാലഭാസ്കറിനെ നിര്‍ബന്ധിച്ചിരുന്നോ..അല്ലെങ്കില്‍ എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍  ആരാത്രി തന്നെ എവിടെയെങ്കിലും എത്തിക്കാന്‍ ബാലഭാസ്കര്‍ നിയോഗിക്കപ്പെട്ടിരുന്നോ...രാത്രി യാത്ര പോകാനുള്ള തീരുമാനം  ബാലഭാസ്കറിന്റേതായിരുന്നു  എന്നാണ് സൂചനകളും ആദ്യമൊഴികളും...    

രാത്രി 11.50നാണ് തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുന്നത്. ഡ്രൈവര്‍ സീറ്റില്‍ അര്‍ജുനായിരുന്നു. സാക്ഷിമൊഴികളിലൂടെ അതുറപ്പിച്ചിട്ടുണ്ട്.  ലക്ഷമിയും മകളും മുന്‍സീറ്റിലാണ്. കുടുംബസമേതമുള്ള ദീര്‍ഘയാത്രകളിലെല്ലാം ഡ്രൈവര്‍ ആരാണങ്കിലും ലക്ഷമി ഈ സീറ്റിലാണ് ഇരിക്കാറെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മധ്യഭാഗത്തെ സീറ്റിലായാണ് ബാലഭാസ്കര്‍ ഇരുന്നിരുന്നത്... 

സമയം അര്‍ധരാത്രിയോട് അടുത്തിരുന്നു..തിരക്കില്ലാത്ത ദേശീയപാതയിലൂടെ ബാലഭാസ്കറിന്റ കാര്‍  കുതിച്ചുപായുകയാണ്. ചാലക്കുടിയിലെ സ്പീഡ് ക്യാമറയില്‍ പതിയുമ്പോള്‍ വേഗം 94 കിലോമീറ്റര്‍. കൊച്ചിയും ആലപ്പുഴയും പിന്നീട്ട് 230 കിലോമീറ്റര്‍ താണ്ടി അപകടസ്ഥലം വരെയെത്താന്‍ എടുത്തത് രണ്ട് മണിക്കൂര്‍ നാല്‍പത് മിനിറ്റ്. ഇതിനിടയില്‍ ആകെ വാഹനം നിര്‍ത്തിയതായി അറിയാവുന്നത് കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍..

3.40 ഓട് കൂടി വാഹനം ആറ്റിങ്ങലെത്തി. ആറ്റിങ്ങല്‍ മുതല്‍ വണ്ടിയുടെ ഓരോ നീക്കവും കണ്ട ദൃക്സാക്ഷിയുണ്ട്. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജി. അജിയുടെ കാഴ്ചയില്‍ ഇങ്ങനെയായിരുന്നു.

ദൃക്സാക്ഷിയുടെ വാക്കുകളും പുനരാവിഷ്കരിക്കുന്ന ദൃശ്യങ്ങളും ചേര്‍ത്ത് പരിശോധിച്ചാല്‍ യാത്ര അപകട യാത്ര ഇങ്ങനെയാണ്.... മുന്‍പിലുണ്ടായിരുന്ന ആ ചെറിയ കയറ്റം കയറി, പള്ളിപ്പുറത്തെ സിഗ്നല്‍ പിന്നിട്ട് വണ്ടി മുന്നോട്ട് നീങ്ങുകയാണ്. ഈ വാഹനത്തിന്റെ മുന്നില്‍ ഒരു വെള്ള സ്വിഫ്റ്റ് കാറുണ്ട്..പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസും. സിഗ്നല്‍ പിന്നിട്ട് ഏതാണ്ട് ഈ ഭാഗം എത്തിയപ്പോളേക്കും വാഹനം വലത്തേക്ക് മാറിത്തുടങ്ങി. എതിര്‍വശത്ത് നിന്ന് വണ്ടികളൊന്നും വന്നില്ല. അന്‍പത്, അറുപത് കിലോമീറ്റര്‍ വേഗത്തില്‍ വലത് വശത്തേക്ക് നീങ്ങിയ വാഹനം ടാറിട്ട റോഡില്‍ നിന്ന് പുറത്ത് കടന്നു. ഇതോടെ വാഹനത്തിന്റെ വേഗം വീണ്ടും കൂടി. പിന്നീട് കുതിച്ച് പാഞ്ഞ് മരത്തിലിടിച്ചു.

ദുരന്തമുഖത്തിന് സമാനമായിരുന്നു പിന്നെ കണ്ട കാഴ്ചകള്‍. മനസ് മരവിച്ചുപോകുന്ന നിമിഷങ്ങള്‍. രക്ഷിക്കാനെത്തിയവരുടെ 

ഒാര്‍മകളില്‍ ഇപ്പോഴും അതുണ്ട്.

ബാലുവിനും ലക്ഷ്മിക്കും പതിനെട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ ഒന്നരവയസുകാരിയുടെ ചേതനയറ്റ ശരീരം മലയാളിയുടെ മനസില്‍ എന്നും നൊമ്പരമായി നില്‍ക്കും..

ഒരാഴ്ചയില്‍ ആശുപത്രികിടക്കയില്‍ മരണത്തോട് പൊരുതിനോക്കിയെങ്കിലും ഒടുവില്‍ ബാലഭാസ്കറും കീഴടങ്ങി. ഇത്രയും സംഭവം കേട്ടാല്‍ ആര്‍ക്കും സംശയം തോന്നില്ല..പക്ഷേ ഇനിയാണ് ദുരൂഹതകള്‍ വര്‍ധിക്കുന്നത്. ..ബാലുവിന്‍റെ കാറില്‍ നിന്ന് കണ്ടെടുത്ത  സ്വര്‍ണവും പണവും...യാത്ര പുറപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം..വാഹനം ഒാടിച്ച ഡ്രൈവര്‍ അര്‍ജുനിന്‍റെ പശ്ചാത്തലവും പിന്നീടുള്ള  വൈരുധ്യമുള്ള മൊഴിയും ഒളിച്ചോട്ടവും..ഏറ്റവും ഒടുവില്‍ ബാലഭാസ്കറിന്‍റെ മാനേര്‍ജമാരും സുഹൃത്തുക്കളുമായ  പ്രകാശന്‍ തമ്പിയുടേയും വിഷ്ണു സോമസുന്ദരത്തിന്‍റേയും സ്വര്‍ണക്കടത്ത് ബന്ധം...ബാലഭാസ്കറിന്‍റെ കുടുംബം ഉന്നയിച്ച സംശയങ്ങളില്‍ സിബിഐ അന്വേഷണം അന്വേഷണം തുടങ്ങിക്കഴിഞ്ഞു.. 

തലേദിവസത്തെ യാത്രമുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ  ഉണ്ടായസംഭവങ്ങളില്‍ ദുരൂഹത തന്നെയാണ്.. അവിചാരിതമായി അപകടസ്ഥലത്ത് എത്തിയ കലാഭവന്‍ സോബി  താന്‍ നേരില്‍ കണ്ട സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടും പൊലീസ് കാര്യമായെടുത്തില്ല...അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ നേരത്തെ അവര്‍ ഉറപ്പിച്ചമട്ടിലായിരുന്നു  ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും..

മകന്‍ മരണത്തിന് കീഴടങ്ങിയതോടെ ബാലഭാസ്കറിന്‍റേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് കെ.സി ഉണ്ണി രംഗത്തെത്തിയിരുന്നു..സ്വര്‍ണക്കടത്തുസംഘത്തിന്‍റെ ബന്ധങ്ങളും ഉണ്ണി വെളിപ്പെടുത്തി..പക്ഷേ ക്രൈംബ്രാഞ്ചിനും താല്‍പര്യം ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് എഴുതിതീര്‍ത്ത് അവസാനിപ്പിക്കാനായിരുന്നു... 

ക്രൈംബ്രാഞ്ചും അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ്   തെളിവുകള്‍ സ്വര്‍ണക്കടത്തിന്റെ രൂപത്തില്‍ പറന്നിറങ്ങിയത്. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായി കണ്ടെത്തിയത് ജീവിതത്തിലും അന്ത്യനിമിഷങ്ങളിലുമെല്ലാം ബാലഭാസ്കറിന്റെ എല്ലാം എല്ലാമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും.  ബാലഭാസ്കറിന്‍റെ മരണശേഷം പിതാവ്  ആരോപണമുന്നയിച്ച ബാലുവിന്‍റെ രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കള്‍ ..

      

ബാലഭാസ്കറിന്റെ സമ്പത്ത്, സുഹൃത്തുക്കള്‍ പ്രത്യേകിച്ച് പ്രകാശന്‍ തമ്പിയും വിഷ്ണുവും കൈക്കലാക്കിയിരുന്നു. ബാലഭാസ്കറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതാണ് അപകടം ആസൂത്രിതമാണെന്ന സംശയത്തോടെ കുടുംബം ഉയര്‍ത്തുന്ന പ്രധാന പരാതി. ഇതിന് ആക്കം കൂട്ടുന്നതാണ് സ്വര്‍ണക്കടത്തോടെ തെളിഞ്ഞ പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം. ബാലഭാസ്കറുമായി ഇവര്‍ക്കെല്ലാം  സാമ്പത്തിക ഇടപാടുണ്ടായിരുന്നൂവെന്നും കണ്ടെത്തിയിട്ടുണ്ട്.

എ.ടി.എം മോഷണക്കേസിലടക്കം പ്രതിയായള്‍, സാമ്പത്തിക ഇടപാടില്‍ ആരോപണവിധേയരായ പൂന്തോട്ടം കുടുംബത്തിന്റെ ബന്ധു. ഇതാണ് മരണയാത്രയില്‍ ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന അര്‍ജുന്റെ പശ്ചാത്തലം. അപകടസമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ലക്ഷമി ആവര്‍ത്തിച്ച് പറയുകയും അന്വേഷണത്തില്‍  സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷെ അര്‍ജുന്‍ പറയുന്നത് ബാലഭാസ്കറാണെന്നാണ്. ഇത് കള്ളമൊഴിയെന്ന് തെളിയുന്നതിനിടയിലാണ്  പരുക്കേറ്റ് കിടന്നയാള്‍ അസമിലേക്ക് മുങ്ങുകയും ചെയ്തത്. ഇതോടെ ഉത്തരം കിട്ടാത്ത രണ്ട് സംശയങ്ങള്‍. എന്തിന് കള്ളംപറഞ്ഞു. എന്തിന് ഒളിവില്‍ പോയി. 

മൂന്ന് കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. അപകട സ്ഥലത്ത് സോബി പറയുന്നത് പോലെ ദുരൂഹസാഹചര്യത്തില്‍ ആരെങ്കിലുമുണ്ടായിരുന്നോ. അപകടത്തിന് മുന്‍പും പിന്‍പും നിര്‍ത്തിയിട്ട രീതിയില്‍ കണ്ട് വാഹനങ്ങള്‍ ആരുടേത്. ഇക്കാര്യം അറിയിച്ചപ്പോള്‍ ആറ്റിങ്ങല്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ മൊഴിയെടുക്കുമെന്നും പ്രകാശന്‍ തമ്പി സോബിയോട് കള്ളം പറഞ്ഞോ

അപകടമുണ്ടായ വാഹനത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണവും പണവും  സ്വര്‍ണകടത്ത് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു...  കുഞ്ഞിന്റെയും ലക്ഷമിയുടെയും ആഭരണങ്ങളെന്നും ബാലഭാസ്കറിന്റെ പണമെന്നും ബന്ധുക്കളുടെ മൊഴിയുണ്ട് ... എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ എന്തിന് ഇത്രയുമധികം സ്വര്‍ണം കൊണ്ടുപോയി. എന്തിന് ഇത്രയധികം പണം കെട്ടുകളായി കയ്യില്‍ കരുതി....  സംശയം നീളുന്നത് സ്വര്‍ണക്കടത്തിലേക്കാണ്... സ്വര്‍ണക്കടത്തിലെ പ്രതികളായ ആത്മാര്‍ഥ സുഹൃത്തുക്കള്‍ ... സാമ്പത്തീക ക്രമക്കേടില്‍ പങ്കാളികളാവയുരുടെ അടുത്ത് നിന്ന് തുടങ്ങിയ അന്നത്തെ ബാലുവിന്‍റെ യാത്ര... . . 

 യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തി പിടിയിലായ   സന്ദീപിനും സ്വപ്നക്കുമൊപ്പമുള്ള സരിത്തിനെ ബാലുവിന്‍റെ അപകടസ്ഥലത്ത് കണ്ടതില്‍ ചുറ്റിപ്പറ്റിയാണ് സിബിഐയുടെ അന്വേഷണത്തിന്‍റെ ആദ്യഘട്ടം..അപകടത്തിന് ശേഷം കൊല്ലംഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും കുതിച്ചുപാഞ്ഞ കാറുകള്‍ ആരുടേതാണ്...പൊലീസിനെ  ആദ്യഘട്ടത്തില്‍ മൊഴി നല്‍കി  ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് ആദ്യമേ സ്ഥിരീകരിച്ചെടുത്ത ആ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരാണ്... സി. അജി ....ഈ ഡ്രൈവറുടെ മൊഴി മുഖവിലക്കെടുത്താണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്..ഈ അജി ഇന്ന് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ ഡ്രൈവറാണ്...

അന്ന് അത്  വീട്ടുകാരുടെ സംശയം മാത്രമായിരുന്നു. ഇന്ന്  വളരെ തെളിവുകളുള്ള തെളിയിക്കപ്പെടേണ്ട കേസായി മാറിക്കഴിഞ്ഞു ബാലുവിന്‍റെ അപകടമരണം.. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിട്ടുകളഞ്ഞ കാര്യങ്ങള്‍ അല്ലെങ്കില്‍ അന്വേഷിക്കാതിരുന്ന കാര്യങ്ങള്‍ നോക്കാം.

ബാലഭാസ്കറിന്‍റെ കാര്‍ ഒാടിച്ചത് ആരെണന്നതില്‍ പോലും കൃത്യമായി നിഗമനത്തിലെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അര്‍ജുന്‍ പറയുന്നു ബാലഭാസ്കറാണെന്ന്..ലക്ഷ്മിയും മറ്റ് തെളിവുകളും പറയുന്നു അര്‍ജുനാണെന്ന്...ബാലഭാസ്കറിന്‍റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നതും ലക്ഷ്മിക്കാണ്...ഇനി അവശേഷിക്കുന്നതും പറയാന്‍ കഴിയുന്നതും ലക്ഷ്മിക്ക് മാത്രമാണ്..പക്ഷേ ലക്ഷ്മി ഇതുവരേയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല..

ബാലഭാസ്കറിന്‍റെ ബന്ധങ്ങളെക്കുറിച്ചും പ്രകാശന്‍ തമ്പിഉള്‍പ്പെെടുയുള്ളവരുമായി ബാലഭാസ്കറിനുണ്ടായിരുന്ന സാമ്പത്തീക ഇടപാടുകളും ലക്ഷ്മിക്കറിയാം.സിബിഐ അന്വേഷിക്കുന്ന പ്രധാന ഭാഗങ്ങളില്‍ ഒന്ന് വാഹനമോടിച്ച അര്‍ജുനുമായി ബന്ധപ്പെട്ടാണ്.. അര്‍ജുനെ ചോദ്യം ചെയ്താല്‍ പ്രധാനതെളിവുകളെല്ലാം സിബിഐക്ക് ലഭിച്ചേക്കും. അന്ന് അന്വേഷണസംഘം നഷ്ടപ്പെടുത്തിയ തെളിവുകള്‍ എത്രകണ്ട് വീണ്ടെടുക്കാന്‍ സിബിഐക്ക് കഴിയുമെന്നറിയില്ല..പക്ഷേ സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തിലുകള്‍ കേന്ദ്രീകരിച്ച് നീങ്ങിയാലും ബാലഭാസ്കറിന്‍റെ മരണത്തില്‍ സിബിഐ തീരുമാനത്തിലെത്തും. ലക്ഷ്മിയില്‍ നിന്ന് വിശദമായി മൊഴിയെടുക്കാനാണ് സിബിഐ തീരുമാനം..പിതാവ് ഉണ്ണിയുടേയും സഹോദരി പ്രിയയുടേയും മൊഴിയെടുക്കും.... ബാലഭാസ്കറിന്‍റേത് കൊലപാതകമാണെന്ന് ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ വധഭീഷണിനേരിടുന്ന കലാഭവന്‍ സോബി അടക്കമുള്ളവരുടേയും മൊഴിയെടുക്കും  

അന്ന്   സ്വര്‍ണക്കടത്തിന് പിടിയിലായതോടെ പ്രകാശന്‍ തമ്പി സംശങ്ങളുടെ കേന്ദ്രമായി മാറി...വീട്ടുകാര്‍ പോലും അറിയും മുന്‍പ് അപകടം അറിഞ്ഞയാള്‍, ആശുപത്രിയിലെത്തിയതും ചികിത്സകള്‍ക്കും   സംസ്കാരചടങ്ങുകള്‍ക്കും  നേതൃത്വം നല്‍കിയതും     തമ്പി തന്നെ.... 

അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്... . 

ദൃശ്യങ്ങള്‍ തമ്പിയാണ് ശേഖരിച്ചതെന്ന ആദ്യമൊഴി കടയുടമ പിന്നീട് തിരുത്തിയതും സ്വാധീനത്തിലാണെന്ന് വ്യക്തം.. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല.

നിലവിലെ സ്വര്‍ണക്കടത്തില്‍ പിടിയിലായ സരിത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം....ഇനിയും വൈകില്ല ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുളള ദുരൂഹതകള്‍ മറനീക്കി പുറത്തുവരാന്‍.. 

ആരോപണങ്ങള്‍ ഒക്കെ ചെന്നുനില്‍ക്കുന്നത് ആസൂത്രിത അപകടവും ആസൂത്രിത കൊലപാതകവും എന്ന നിഗമനത്തിലേക്കാണ്...സ്വര്‍ണക്കടത്ത് സംഘം തടയിട്ടില്ലെങ്കില്‍ ബാലഭാസ്കറിന് നീതി ലഭിക്കും. കേട്ടുകൊതിതീരാത്ത സംഗീതവും അതിന്റെ ഉടമയെയും നഷ്ടമായ വേദനയിലാണ്  മലയാളി... ബാലുവിനേയും ആ സംഗീതത്തേയും നഷ്ടപ്പെടുത്തിയത് ആസൂത്രിതമായാണെങ്കില്‍ തെളിയിക്കപ്പെട്ടേ തീരൂ... .  

CRIME STORY
SHOW MORE
Loading...
Loading...