ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്വകാര്യ മേഖല മറ്റൊരു ചരിത്ര നേട്ടത്തിലേക്ക്. ഇതുവരെ ലോകത്ത് വളരെ കുറച്ച് പേർക്ക് മാത്രം വികസിപ്പിക്കാൻ കഴിഞ്ഞ അത്യാധുനിക ഫുൾ-ഫ്ലോ സ്റ്റേജ്ഡ് കംബഷൻ റോക്കറ്റ് എൻജിൻ ഇന്ത്യയിലും യാഥാർഥ്യമാകുകയാണ്. ബെംഗളൂരു ആസ്ഥാനമായ ആസ്ട്രോബേസ് സ്പേസ് ടെക്നോളജീസ് വികസിപ്പിച്ച 'എവറസ്റ്റ്' എന്ന 80 ടൺ ക്ലാസ് റോക്കറ്റ് എൻജിൻ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തൽ.
എന്താണ് എൻജിന്റെ പ്രത്യേകത? ഒരു റോക്കറ്റിന്റെ ശക്തി നിർണയിക്കുന്നത് അതിന്റെ എൻജിനാണ്. എന്നാൽ എല്ലാ റോക്കറ്റ് എൻജിനുകളും ഒരേ രീതിയിലല്ല പ്രവർത്തിക്കുന്നത്. കൂടുതൽ കരുത്തും കൂടുതൽ കാര്യക്ഷമതയും കുറഞ്ഞ ചെലവും ലക്ഷ്യമിട്ടാണ് പുതിയ തലമുറ എൻജിനുകൾ വികസിപ്പിക്കുന്നത്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സാങ്കേതികവിദ്യയാണ് ഫുൾ-ഫ്ലോ സ്റ്റേജ്ഡ് കംബഷൻ. ആസ്ട്രോബേസ് സ്പേസ് വികസിപ്പിച്ച 'എവറസ്റ്റ്' എൻജിന് ഏകദേശം 800 കിലോ ന്യൂട്ടൺ, അതായത് 80 ടൺ ക്ലാസ് ത്രസ്റ്റ് ഉൽപാദിപ്പിക്കാൻ കഴിയും. ഇന്ധനമായി ലിക്വിഡ് ഓക്സിജനും (LOX) ലിക്വിഡ് മീഥെയ്നുമാണ് ഉപയോഗിക്കുന്നത്. ഭാവിയിലെ റീയൂസബിൾ റോക്കറ്റുകൾക്ക് ഏറ്റവും അനുയോജ്യമായ ഇന്ധന കൂട്ടുകെട്ടായാണ് ഇത് കണക്കാക്കപ്പെടുന്നത്.
എന്താണ് ഫുൾ-ഫ്ലോ സ്റ്റേജ്ഡ് കംബഷൻ? സാധാരണ റോക്കറ്റ് എൻജിനുകളിൽ ഇന്ധനത്തിന്റെയോ ഓക്സിഡൈസറിന്റെയോ ഒരു ഭാഗം മാത്രമാണ് ടർബോപമ്പുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ FFSC എൻജിനിൽ ഇന്ധനവും ഓക്സിഡൈസറും 100 ശതമാനവും ആദ്യം രണ്ട് പ്രത്യേക പ്രീബേണറുകളിലൂടെ കടന്നുപോകുന്നു. ഒന്നിൽ ഇന്ധനം കൂടുതലും മറ്റൊന്നിൽ ഓക്സിജൻ കൂടുതലുമാണ്. ഈ പ്രീബേണറുകളിൽ രൂപപ്പെടുന്ന ഉയർന്ന മർദ്ദത്തിലുള്ള വാതകങ്ങൾ ടർബോപമ്പുകളെ പ്രവർത്തിപ്പിക്കുന്നു. പിന്നീട് ആ വാതകങ്ങളെല്ലാം പ്രധാന കംബഷൻ ചേമ്പറിലേക്ക് കടന്ന് പൂർണമായി ജ്വലിക്കുന്നു.ഇതിന്റെ ഏറ്റവും വലിയ നേട്ടം, ഇന്ധനത്തിന്റെ ഒരു ഭാഗം പോലും നഷ്ടമാകുന്നില്ല എന്നതാണ്. അതിനാൽ കൂടുതൽ ത്രസ്റ്റ്, കൂടുതൽ കാര്യക്ഷമത, കുറഞ്ഞ ഇന്ധന ഉപഭോഗം എന്നിവ ഒരുമിച്ച് നേടാൻ കഴിയും.
മറ്റൊരു പ്രധാന നേട്ടം ടർബൈനുകളുടെ പ്രവർത്തനമാണ്. മറ്റ് എൻജിനുകളെ അപേക്ഷിച്ച് ടർബൈനുകൾക്ക് ലഭിക്കുന്ന വാതകത്തിന്റെ താപനില കുറവായതിനാൽ അവയ്ക്ക് കേടുപാടുകൾ കുറയും. അതുവഴി എൻജിന്റെ വിശ്വാസ്യത വർധിക്കുകയും ഒരേ എൻജിൻ പലതവണ ഉപയോഗിക്കാനും സാധിക്കും.അതിനാലാണ് ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികളും സ്വകാര്യ കമ്പനികളും റീയൂസബിൾ റോക്കറ്റുകൾക്കായി FFSC സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
ആസ്ട്രോബേസ് വികസിപ്പിച്ച ഈ എൻജിന്റെ മറ്റൊരു പ്രത്യേകത, പ്രധാന ഭാഗങ്ങളിൽ പലതും 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ നിർമ്മാണ സമയം കുറയ്ക്കാനും ചെലവ് കുറയ്ക്കാനും കൂടുതൽ കൃത്യത കൈവരിക്കാനും സാധിക്കുന്നു. ഇതിനായി ആന്ധ്രാപ്രദേശിൽ അത്യാധുനിക സ്വകാര്യ ക്രയോജനിക് എൻജിൻ ടെസ്റ്റ് കേന്ദ്രവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇവിടെ സബ്-സ്കെയിൽ ഹോട്ട് ഫയർ പരീക്ഷണങ്ങളും വിവിധ ഘടകങ്ങളുടെ പരിശോധനകളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇനി പൂർണ ശേഷിയിലുള്ള എൻജിന്റെ പരീക്ഷണങ്ങളാണ് അടുത്ത ഘട്ടം.
ഈ എൻജിൻ വിജയകരമായി പരീക്ഷണങ്ങൾ പൂർത്തിയാക്കി വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് അത് വലിയ നേട്ടമാകും.ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ എത്തിക്കുന്ന അടുത്ത തലമുറ റോക്കറ്റുകളുടെ കരുത്താകാൻ പോകുന്നത് കൂടുതൽ കാര്യക്ഷമവും വീണ്ടും ഉപയോഗിക്കാവുന്നതുമായ എൻജിനുകളാണ്. ആ ഭാവിയിലേക്ക് ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയെ നയിക്കാൻ കഴിയുന്ന ഒരു നിർണായക ചുവടുവെയ്പ്പായാണ് ആസ്ട്രോബേസ് സ്പേസിന്റെ 'എവറസ്റ്റ്' ഫുൾ-ഫ്ലോ സ്റ്റേജ്ഡ് കംബഷൻ എൻജിൻ വിലയിരുത്തപ്പെടുന്നത് . കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും, വിക്ഷേപണച്ചെലവ് കുറയ്ക്കാനും, അന്താരാഷ്ട്ര വാണിജ്യ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും ഇത് സഹായിക്കും.