തന്‍റെ ഡിപ്രെഷനും ഉത്കണ്ഠക്കും കാരണം മെറ്റയുടെ പ്ലാറ്റ്‌ഫോമുകളാണെന്ന് ആരോപിച്ച് കമ്പനിക്കെതിരെ പരാതി നല്‍കിയ പതിനഞ്ചുവയസുകാരന്‍ കേസില്‍ നിന്നും പിന്‍മാറി. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കേസിന്‍റെ വാദം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കുട്ടി കേസില്‍ നിന്നും പിന്‍മാറിയത്.
ഗൂഗിളിന്‍റെ യൂട്യൂബ്, മെറ്റയുടെ ഇൻസ്റ്റാഗ്രാം, സ്നാപ്പ് ഇൻകോർപ്പറേറ്റഡിന്റെ സ്നാപ്ചാറ്റ്, ബൈറ്റ്ഡാൻസിന്റെ ടിക് ടോക്ക് എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ് ആർകെസി എന്ന പ്രൊഫൈലില്‍ അറിയപ്പെടുന്ന പതിനഞ്ചുകാരന്‍ കേസ് നല്‍കിയത്. എന്നാൽ കഴിഞ്ഞമാസം ജൂണിൽ യൂട്യൂബും ടിക് ടോക്കും പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. അതിനുശേഷം സ്നാപ്പും അടുത്തിടെ ഒത്തുതീർപ്പിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എട്ട് വയസുമുതല്‍ സ്ഥിരമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമായിരുന്നുവെന്ന് പരാതിക്കാരനായ ആര്‍കെസി വ്യക്തമാക്കിയിട്ടുണ്ട്. താൻ അതിന് അടിമയായിത്തീർന്നു. ഉറക്കം നഷ്ടപ്പെട്ടുവെന്നും വിഷാദവും ഉത്കണ്ഠയും അനുഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കേസ് നടത്താന്‍ വേണ്ടിവരുന്ന വിലപ്പെട്ടസമയം കണക്കിലെടുത്ത് മെറ്റെയ്ക്കെതിരായി കൊടുത്ത കേസ് പിന്‍വലിക്കുകയാണെന്ന് ആര്‍കെസിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഒരു സാധാരണ ജീവിതം നയിക്കാൻ പരാതിക്കാരന് അതിയായ ആഗ്രഹമുണ്ടെന്നും അതിനുവേണ്ടി തെറാപ്പി എടുക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പണം ഒന്നും വാങ്ങാതെയാണ് പതിനഞ്ചുകാരന്‍ കേസില്‍ നിന്നും പിന്‍മാറിയതെന്ന് മെറ്റ വക്താവും കോടതിയില്‍ അറിയിച്ചു.