ഇന്ത്യൻ സൂപ്പർ ലീഗിനെയും കേരളബ്ലാസ്റ്റേഴ്സിനെയും പ്രതിസന്ധിയിലാക്കി ജിസിഡിഎ. കലൂർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും, റിപ്പോർട്ട്ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ജിസിഡിഎ ഇറക്കിവിട്ടു. സ്റ്റേഡിയം വാടക കൂട്ടിനൽകാതെ മത്സരത്തിന് സ്റ്റേഡിയം അനുവദിക്കില്ല എന്നാണ് ജിസിഡിഎ നിലപാട്.
സ്റ്റേഡിയം ഇല്ലാതെ പ്രതിസന്ധിയിലായ ഘട്ടത്തിൽ ജിസിഡിഎ ചെയർമാൻ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. അതെ ചെയർമാനാണു മത്സരത്തിന്റെ തലേന്നാൾ കളിയല്ല, കാശാണ് വലുതെന്ന് പ്രഖ്യാപിച്ചത്. ദിവസവാടക 4ലക്ഷത്തിഇരുപതിനായിരം രൂപ നൽകണം എന്നാണ് പുതിയ നിലപാട്. അതിൽ തീർപ്പകാത്ത സാഹചര്യത്തിൽ ആണ് വാർത്താസമ്മേളനം നടത്താനെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഇറക്കിവിട്ട് പ്രവേശനകവാടം പൂട്ടിയത്. വാടകകാര്യത്തിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനം ആയിട്ടില്ല. നാളെ ആണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്. ബ്ലാസ്റ്റേഴ്സിനെ പരമാവധി സമ്മർദ്ദത്തിൽ ആക്കി പണം കൈക്കലാക്കാനാണ് ജിസിഡിഎ ലക്ഷ്യമിടുന്നത്. അവസാനനിമിഷമായതിനാൽ വിട്ടുവീഴ്ച ഇല്ലെങ്കിൽ ജിസിഡിഎ പറഞ്ഞ തുക അടച്ച് മത്സരത്തിനിറങ്ങാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായേക്കും.