ഫണ്ടില്ലാത്തതിനാൽ പണമടയ്ക്കാൻ കഴിയാതെ വന്നതോടെ, ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ എത്തിയ പാക്കിസ്ഥാൻ ഹോക്കി ടീം അംഗങ്ങൾക്ക് മണിക്കൂറുകളോളം തെരുവിൽ കഴിയേണ്ടി വന്നു. പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ പണം നൽകാത്തതിനെ തുടർന്ന് ഹോട്ടൽ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഹോബാർട്ടിൽ നടക്കുന്ന FIH പ്രോ ലീഗിന്റെ രണ്ടാം പാദമല്‍സരത്തില്‍ പങ്കെടുക്കാനായാണ് ടീം ഓസ്ട്രേലിയയിൽ എത്തിയത്.
മണിക്കൂറുകളോളം പുറത്ത് കാത്തുനിന്നതിനൊടുവിലാണ് ഹോട്ടൽ അധികൃതർ വഴങ്ങി താരങ്ങൾക്ക് ഏതാനും മുറികൾ നൽകിയത്. ആവശ്യത്തിന് മുറികളില്ലാത്തതിനാൽ, വാഗ്ദാനം ചെയ്തതിലും കുറഞ്ഞ എണ്ണത്തിലാണ് കളിക്കാർക്കും ഉദ്യോഗസ്ഥർക്കും താമസസൗകര്യം ഒരുക്കിയത്. ഇതോടെ ഒരു മുറിയിൽ രണ്ടും മൂന്നും പേർക്ക് കഴിയേണ്ടി വന്നു. ഓസ്ട്രേലിയയോടുള്ള ആദ്യ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പാക്കിസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തു.
പാക്കിസ്ഥാൻ ഹോക്കി താരങ്ങൾക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ അർജന്റീനയിൽ നടന്ന FIH പ്രോ ലീഗിന്റെ ആദ്യഘട്ടത്തിൽ താരങ്ങൾക്ക് ദിവസബത്ത ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.