അസാമാന്യമായ മനക്കരുത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി പാരിസ് ഒളിംപിക്സിലെ താരറാണിയാവുകായണ് യുഎസ് ജിംനാസ്റ്റ് സിമോൺ ബെൽസ്. മുൾവഴികൾ മികവുകൊണ്ട് മറികടന്ന ചരിത്രമാണ് സിബോൺ ബെൽസിൻറേത്. നോക്കാം സിമോൺ ബൈൽസിന്റെ ജീവിത യാത്രകൾ.
കണ്ണീരിൽ കുതിർന്നതായിരുന്നു സിമോണിൻറെ ബാല്യം. അച്ഛൻ കെൽവിൻ ക്ലമൻസും അമ്മ ഷാനൻ ബൈൽസും മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവർ, സഹോദരി ആഷ്‍ലി ബെൽസ് ലഹരിക്കടത്തുകേസ് പ്രതി, പുതുവർഷാഘോഷത്തിലെ സംഘർഷത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ടകേസിൽ അറസ്റ്റിലായ സഹോദരൻ തോമസ് ബെൽസ്. മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നതൊന്നും സിമോണിന് ചുറ്റുമുണ്ടായില്ല. കുറ്റകൃത്യങ്ങളിലേക്ക് വഴുതാൻ സാഹചര്യങ്ങളുണ്ടായിട്ടും അവൾ നേർവഴിക്കുതന്നെ നടന്നു. മുത്തശ്ശി നെല്ലിയുടെ കൈപിടിച്ച്.
അസാമാന്യമായ കഴിവുകൊണ്ടും എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനം കവർന്ന ജിംനാസ്റ്റിക് താരമാണ് സിമോൺ ബെൽസ്. ആറാംവയസിലാണ് സിമോണിൻറെ മനസിൽ ജിംനാസ്റ്റിക്സ് കുടിയേറുന്നത്. പക്ഷേ പ്രതിസന്ധികളുടെ വേലിയേറ്റമായിരുന്നു വിജയത്തിലേകുള്ള യാത്രയിലുടനീളം.
മനവും തനുവും ഒരുപോലെപരീക്ഷിക്കപ്പെട്ട പരിശീലനകാലമായിരുന്നു സിമോണിനെ ജിംനാസ്റ്റിക്സ് റിങ്ങിൽ കാത്തിരുന്നത്. ആഴ്ചയിൽ 32 മണിക്കൂറിൽ കുറയാത്ത തീവ്രപരിശീലനം. കാലിടറുമെന്ന് തോന്നിച്ച ദിനങ്ങൾ. അവിശ്വസനീയമായ കഴിവുണ്ടായിരുന്നിട്ടും ജിംനാസ്റ്റിന് വഴങ്ങാത്ത രൂപമെന്ന വിമർശനം സിമോൺ നിരന്തരം കേട്ടു. ഒപ്പം വംശീയ അധിക്ഷേപങ്ങളും. ആത്മാഭിമാനം നിരന്തരം ചോദ്യം ചെയ്യപ്പെട്ടത് ആത്മവിശ്വാസത്തെയും ബാധിച്ചു. പക്ഷേ ലക്ഷ്യത്തിലെത്തുമെന്ന അടിയുറച്ച തീരുമാനം മാർഗത്തെ സാധൂകരിച്ചു
വിജയവഴിയിലെത്തിയെങ്കിലും പരാജയഭീതി നിരന്തരം അലട്ടിയത് ഒട്ടൊന്നുമല്ല സിമോണിനെ ബാധിച്ചത്.
ജയവും തോൽവിയും ദുരന്തവും അതീജീവനവും എല്ലാം നിറഞ്ഞതാണ് സിമോണിൻറെ കഥ. മുന്ന് ഒളിംപിക്സുകളിൽ സിമോൺ അമേരിക്കയെ പ്രതിനിധീകരിച്ചു ഒരോ ഒളിംപിക്സിലും വ്യത്യസ്ത മുഖമായിരുന്നു അവൾക്ക്. 2016 ൽ റിയോയിലായിരുന്നു സിമോണിൻറെ ഒളിംപിക്സ് അരങ്ങേറ്റം. നാലു സ്വർണവും ഒരു വെങ്കലവും നേടി റിങ്ങിൽ മിന്നൽ പിണറായി. മെഡൽമാത്രമല്ല വിജയം ലോകംമുഴുവൻ അവർക്ക് ആരാധകരെയും കൊണ്ടുവന്നു.
2020 ഒളിംപിക്സിൽ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു ആരാധകർ. സമ്മർദത്തിൻറെ കൊടുമുടി കയറി സിമോണും . ഒരു വെള്ളിയും വെങ്കലവും മാത്രമായാരിുന്നു 2020ലെ സിമോണിൻറെ നേട്ടം. കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് മൽസരങ്ങളിൽ നിന്ന് അവർ പിന്മാറുകയും ചെയ്തു .അവിടെയു തീർന്നില്ല പ്രതിസന്ധി. വ്യക്തിപരമായുണ്ടായ അതിക്രമങ്ങളിൽ അവർ തളർന്നുപോയി. സിമോണിൻറെ കാലം കഴിഞ്ഞെന്ന് കരുതിയിടത്തുനിന്ന് അവർ വീണ്ടും ഉയർത്തെഴുന്നേറ്റു. നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞു. വീണ്ടും റിങ്ങിൽ നിറഞ്ഞു.
2024ലെ പാരിസ് ഒളിപിക്സിലേക്ക് സിമോൺ എത്തിയപ്പോൾ അരാധകർക്ക് ഒരേ സമയം ആശങ്കയും പ്രതീക്ഷയുമായിരുന്നു. എന്നാൽ ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും കായിക മികവിലൂടെ അതിജീവിച്ച് പാരിസിന്റെ മണ്ണിൽ അവർ വിജയക്കൊടി പാറിച്ചു 3 സ്വർണ്ണവും 1 വെള്ളിയും നേടി സിമോൺ തിരിച്ചടികളെ മറികടന്നു. മൂന്ന് ഒളിംപിക്ക്സുകളിലായി 7 സ്വർണടക്കം 11 മെഡലുകളാണ് സിമോൺ നേടിയത്. തിരിച്ചടികളിൽ അവസാനിക്കുന്നതല്ല ജീവിതമെന്ന് അവർ തുടരെ തുടരെ തെളിയിച്ചു. അതിജീവനത്തിൻറെ പുതിയൊരു മാതൃക കായികലോകത്തിന് സമ്മാനിച്ചാണ് സിമോൺ പാരിസിൽ നിന്ന് മടങ്ങുന്നത്.