joe-root

ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ കഴിഞ്ഞാലുള്ള വെല്ലുവിളി ഡി.ആര്‍.എസാണ്. രാജ്കോട്ട് ടെസ്റ്റില്‍ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഡി.ആര്‍.എസ്. ടെക്നോളജിയെ കുറ്റപ്പെടുത്തിയിരുന്നു. ഇന്നിതാ റാ‍ഞ്ചിയിലും ഇംഗ്ലണ്ടിന് തലവേദന തീര്‍ക്കുകയാണ് ഡി.ആര്‍.എസ്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ടിന്‍റെ വിക്കറ്റ് അനുവദിച്ചു കൊണ്ടുള്ള ഡി.ആര്‍.എസ്. തീരുമാനത്തിനെതിരെയാണ് ഇംഗ്ലണ്ടിന്‍റെ രോഷം.

ഇന്ത്യയ്ക്കെതിരെ 46 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിച്ചുള്ള സ്പിന്‍ ആക്രമണത്തില്‍ തുടക്കത്തിലെ താളം തെറ്റിയിരുന്നു. ബെന്‍ ഡുക്കറ്റിനെയും ഓലി പോപ്പിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ആര്‍. അശ്വിന്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ നേരത്താണ് മധ്യനിരയില്‍ ഇംഗ്ലണ്ടിന്‍റെ ശക്തിയായ ജോ റൂട്ട് ക്രീസിലെത്തുന്നത്. 

റാഞ്ചിയിലെ കറങ്ങുന്ന പന്തിനെ ഒന്നാം ഇന്നിങ്സില്‍ വരുതിയിലാക്കി സെഞ്ചറി നേടി പുറത്താകാതെ നിന്ന റൂട്ടിന്‍റെ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അംപയാര്‍ ഔട്ട് നല്‍കാതിരുന്നതിന് ശേഷം തെറ്റായ ഡിആര്‍എസ് തീരുമാനമാണ് റൂട്ടിന്‍റെ വിക്കറ്റെടുത്തതെന്ന് ആരാധകരും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മെെക്കിള്‍ വോണും ചൂണ്ടാക്കാട്ടുന്നത്. 

17–ാം ഓവറിലെ അശ്വിന്‍റെ അവസാന പന്ത് ജോ റൂട്ടിന്‍റെ ഫ്രണ്ട് പാഡിലാണ് തട്ടുന്നത്. പന്ത് ലെഗ്ഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്‍റെ അപ്പീലില്‍ അംപയര്‍ കുമര ധര്‍മസേന കണക്കിലെടുത്തിയിരുന്നില്ല. അതോടെ ഇന്ത്യ ഡി.ആര്‍.എസിലേക്ക് പോയി. അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ പന്ത് ഉരസുന്നില്ലെന്ന് വ്യക്തമായി. ബോള്‍ ട്രാക്കിങില്‍ തേഡ് അംപയര്‍ വിക്കറ്റ് അനുവദിക്കുകയായിരുന്നു. അതേസമയം പന്ത് പിച്ച് ചെയ്യുന്നതിനെയാണ് ഇംഗ്ലീഷ് ക്യാംപ് ചര്‍ച്ചയാക്കുന്നത്.

പന്തിന്‍റെ ഭൂരിഭാഗവും ലെഗ് സ്റ്റംപിന്‍റെ പുറത്താണ് പിച്ച് ചെയ്യുന്നതെന്ന് വിമര്‍ശര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും ചിന്തിക്കാം എന്ന കുറിപ്പോടെയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡിആര്‍എസിനെ ചോദ്യം ചെയ്യുന്നത്. വിവിധ ക്രിക്കറ്റ് ആരാധകരും ഡിആര്‍എസ് തീരുമാനത്തെ ചോദ്യം ചെയത് എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 

രണ്ടാം ഇന്നിങ്സില്‍ 145 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനായി സാക് ക്രൗലി 60 റണ്‍സെടുത്തു. 30 റണ്‍സെടുത്ത ബെയര്‍സ്ട്രോ ആണ് മികച്ച പ്രകടനം നടത്തിയ മറ്റൊരുതാരം. 142 റണ്‍സ് വിജയ ലക്ഷ്യത്തോടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമാകാതെ 40 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 24 റണ്‍സുമായും യശ്വസി ജയ്സ്വാള്‍ 16 റണ്‍സുമായും ക്രീസിലുണ്ട്. 

Ranchi Test; England Camp Questioning DRS About The Dismissal Of Joe Root In Second Innings