dhurv-jurel

റാഞ്ചി ടെസ്റ്റിന്‍റെ ഒന്നാമിങ്സില്‍ അര്‍ധ സെഞ്ചറിയടിച്ച ശേഷം സല്യൂട്ടടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധ്രുവ് ജൂറല്‍. രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങിയ ധ്രുവിന്‍റെ ആദ്യ അര്‍ധ സെഞ്ചറിയാണ് റാഞ്ചിയില്‍ പിറന്നത്. അതാവട്ടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാനാണ് ധ്രുവിന്‍റെ അച്ഛന്‍. 2008 ലാണ് അദ്ദേഹം സൈന്യത്തില്‍ നിന്ന് പിരിഞ്ഞത്. ഈ സ്നേഹത്തിന് മുന്നിലാണ് ധ്രുവ് സല്യൂട്ടടിച്ച് ആദരം പ്രകടിപ്പിച്ചെതന്നാണ് ആരാധകരുടെ പക്ഷം.

നേരത്തെ ബിസിസിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ഛനോടുള്ള ആദരവ് താരം പ്രകടമാക്കിയിരുന്നു. 'ഇന്ത്യന്‍ ക്യാപ് ലഭിച്ചാല്‍ അത് അച്ഛന് സമര്‍പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമാണ് എന്‍റെ ഹീറോ. എന്ത് ആശയകുഴപ്പം വന്നാലും ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറ്' എന്നായിരുന്നു അഭിമാനത്തോടും ഏറെ സ്നേഹത്തോടെയുമുള്ള ധ്രുവിന്‍റെ മറുപടി ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലീഷ് സ്പിന്നിന് മുന്നില്‍ വട്ടം കറങ്ങിയ ഇന്ത്യയെ വലിയ പരുക്കുകളില്ലാതെ കരകയറ്റിയത് ധ്രുവിന്‍റെ കൂടി ബാറ്റിങാണ്.

90 റണ്‍സെടുത്ത് പത്താമനായാണ് താരം പുറത്താകുന്നത്. 307 റണ്‍സിനാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് പുര്‍ത്തിയാക്കിയത്. രാജ്കോട്ടിലെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ മാത്രം ബാറ്റിങിനിറങ്ങിയ ധ്രുവ് 46 റണ്‍സെടുത്തിരുന്നു. രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തിന് പ്രശംസയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറെത്തി.

ധ്രുവിന്‍റെ മനസാന്നിധ്യം കാണുമ്പോള്‍ അടുത്ത എംഎസ് ധോണി എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് സുനില്‍ ഗവസ്കര്‍ പറഞ്ഞത്. റാഞ്ചിയില്‍ ബാറ്റ് ചെയ്തത് പോലെ ബാറ്റിങ് തുടരുകയാണെങ്കില്‍ മുന്നോട്ട് കൂടുതല്‍ സെഞ്ചറി നേടാന്‍ അദ്ദേഹത്തിനാകുമെന്നും ഗവാസ്കര്‍ പറഞ്ഞു. 2020ല്‍ ലോകകപ്പ് ഫൈനലിലെത്തിയ അണ്ടര്‍ 19 ടീം വൈസ് ക്യാപ്റ്റനാണ് ധ്രുവ് ജുവല്‍. 2022 ലെ താര ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരം കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു.

Dhurv Jurel score maiden test fifty in Ranchi and celebrate with salute