ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ പിഎസ്ജിക്കെതിരെ ആഴ്‌സണലിന് ഉജ്വല വിജയം. വിവാദവും വിരമിക്കലും കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ മെസ്യൂത് ഓസില്‍ വലകുലുക്കിയ മൽസരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ ജയം. ഓസിലിന് പുറമെ അലക്സാണ്ടർ ലാകസറ്റെ, റോബ് ഹോള്‍ഡിങ്, എഡ്ഡി എന്നിവരും ഗോൾ നേടി. വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു ഒാസിലിന്റെ ഗോൾ.   

വംശീയാദിക്ഷേപത്തെ തുടര്‍ന്നാണ് ഓസില്‍ ജര്‍മ്മന്‍ കുപ്പായം ഉപേക്ഷിച്ചത്. ലോകകപ്പിലും താരം വേണ്ടരീതിയിൽ തിളങ്ങിയില്ലെന്നും വിമർശകർ വാദിച്ചിരുന്നു. എന്നാൽ കളിയുടെ 13ാം മിനിറ്റിൽ തന്നെ ഒാസിൽ വിശ്വരൂപം പുറത്തെടുത്തു. പകരക്കാരനായി എത്തിയാണ് ഫ്രഞ്ച് താരം ലാകസറ്റെ രണ്ട് ഗോളുകള്‍ നേടിയത്. നെയ്മറും കവാനിയും ഇല്ലാതെയായിരുന്നു പിഎസ്ജി കളിക്കാനിറങ്ങിയത്. പിഎസ്ജിക്കായി സ്കോര്‍ ചെയ്തത് ക്രിസ്റ്റഫര്‍ ആയിരുന്നു. പെനല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റഫറിന്റെ ഗോള്‍.