shreyas-iyer

കിട്ടിയതും കൊണ്ട് പോകുന്ന ശീലം കാണിക്കാത്ത പഞ്ചാബ് കിങ്സ്, വാങ്ങിയത് മുഴുവന്‍ തിരികെ കൊടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. പ്രിയന്‍ഷ് ആര്യ (43), പ്രഭ്സിമ്രന്‍ സിങ് (76), ശ്രേയസ് അയ്യര്‍ (71 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. 

ഡല്‍ഹി ഉയര്‍ത്തിയ 264 റണ്‍സ് വിജയ പഞ്ചാബ് ഏഴു പന്തു ബാക്കി നില്‍കെ മറികടന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസാണ് പഞ്ചാബ് കിങ്സിന്‍റേത്. 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 261 റണ്‍സ് ചെയ്സ് ചെയ്ത് നേടിയ സ്വന്തം റെക്കോര്‍ഡാണ് പഞ്ചാബ് തകര്‍ത്തത്. 

ഓപ്പണിങില്‍ 126 റണ്‍സാണ് പഞ്ചാബ് നേടിയത്. പ്രിയന്‍സ് ആര്യയുടെ വിക്കറ്റിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ശ്രേയസ് അയ്യര്‍– നെഹല്‍ വഡേര കൂട്ടുകെട്ട് 56 റണ്‍സ് ചേര്‍ത്തു. ശശാങ് സിങുമായി 64 റണ്‍സ് കൂട്ടുകെട്ടും ശ്രേയസ് അയ്യരുണ്ടാക്കി. 10 പന്തില്‍ 19 റണ്‍സാണ് ശശാങ് സിങിന്‍റെ സമ്പാദ്യം. 

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 265 റണ്‍സെടുത്തു. 67 പന്തില്‍  152 റണ്‍സ് അടിച്ചുകൂട്ടിയ കെ.എല്‍.രാഹുലാണ് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ക്രിസ് ഗെയിലിനും ബ്രണ്ടന്‍ മക്കല്ലത്തിനും ശേഷം ഐപിഎലില്‍ 150ന് മുകളില്‍ സ്കോര്‍ നേടുന്ന താരമായി രാഹുല്‍. കരിയറിലെ ആറാം ഐപിഎല്‍ സെഞ്ചുറിയാണ്. ട്വന്റി 20യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോറാണ് രാഹുല്‍ നേടിയത്. 

12 റണ്‍സില്‍ നില്‍ക്കെ ശശാങ്ക് സിങ്ങ് രാഹുലിനെ ബൗണ്ടറി ലൈനിനരികെ കൈവിട്ടിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍ – നിഥീഷ് റാണ കൂട്ടുകെട്ട് 220 റണ്‍സാണ് നേടിയത്. നിഥീഷ് 44 പന്തില്‍ 91 റണ്‍സെടുത്ത് പുറത്തായി.