അതിര്‍ത്തിയിലെ ഇന്ത്യ– പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തേക്ക് ഐപിഎല്‍ മല്‍സരങ്ങള്‍ നിര്‍ത്തിവച്ചത്. ഇനി നടക്കാനുള്ള 16 ഐപിഎല്‍ മല്‍സരങ്ങളെ പറ്റിയാണ് അനിശ്ചിതത്വം. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഐപിഎല്‍ രാജ്യത്തിന് പുറത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടന്നേക്കാം എന്നാണ് സൂചന.
സംഘര്‍ഷം അയയുകയാണെങ്കില്‍ ഐപിഎല്‍ മല്‍സരം ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐയുടെ താല്‍പര്യം. എന്നാല്‍ ആവശ്യമെങ്കില്‍ ഐപിഎല്ലിന് ആതിഥേയരാകാന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. കഴിയുന്നത് പോലെ ബിസിസിഐയെ സഹായിക്കാന്‍ തയ്യാറാണെന്ന് ഇസിബി ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗൗൾഡ് പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമമായ മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കില്‍ വോണും ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്താം എന്നൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ജൂണ്‍ 20 തിന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് ഐപിഎല്‍ പൂര്‍ത്തിയാക്കാം എന്നാണ് വോണിന്‍റെ നിര്‍ദ്ദേശം. കളിക്കാരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയാണ് ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. 12 ലീഗ് മല്‍സരങ്ങളും നാല് പ്ലേ ഓഫ് മല്‍സരങ്ങളുമാണ് ഐപിഎല്ലില്‍ ബാക്കിയുള്ളത്.
അതേസമയം പിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റാനുള്ള പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അപേക്ഷ എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് നിരസിച്ചെന്നാണ് വിവരം. നിലവില്‍ ബിസിസിഐയുമായി എമിറേറ്റ് ബോര്‍ഡിന് നല്ല ബന്ധമുണ്ട്. എന്നാല്‍ പിഎസ്എല്ലിന് ആതിഥേയത്വം വഹിക്കുന്നത് പാക്ക് ബോര്‍ഡിന്‍റെ ആളായി ചിത്രീകരിക്കുമോ എന്ന ആശങ്ക യുഎഇയ്ക്കുണ്ട്. ഇതാണ് ആതിഥ്യേത്വം വഹിക്കുന്നതില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് സൂചന.