മാഞ്ചസ്റ്റർ യുണൈറ്റഡിന് കോടികളുടെ സാമ്പത്തികാശ്വാസം നൽകി ഫിഫ. യുണൈറ്റഡിന്‍റെ യുറഗ്വായന്‍ താരത്തിന് ലോകകപ്പിനിടെ ഗുരുതര പരുക്കേറ്റതോടെയാണ് ഫിഫയുടെ ഇടപെടല്‍. ഫിഫ ലോകകപ്പിനിടെ ഗുരുതര പരുക്കേറ്റ യുറഗ്വന്‍ താരം മാനുവല്‍ ഉഗര്‍ട്ടെയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളത്തിലിറങ്ങാന്‍ കുറഞ്ഞത് 6 മാസത്തോളം കാത്തിരിക്കണം. ഇക്കാലയളവില്‍ താരത്തിന്റെ ശമ്പളത്തിന്റെ 80 ശതമാനത്തോളം ഫിഫ നല്‍കും. ആഴ്ച്ചയില്‍ ഏകദേശം 1.5 കോടി രൂപയാണ് ഉഗര്‍ട്ടെയുടെ പ്രതിഫലം.
ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോൾ താരങ്ങൾക്ക് ഗുരുതര പരുക്കേറ്റാൽ ക്ലബ്ബുകൾക്ക് നഷ്ടപരിഹാരം നൽകാനായി ഫിഫ രൂപീകരിച്ച പദ്ധതിയാണ് ക്ലബ് പ്രൊട്ടക്‌ഷൻ പ്രോഗ്രാം. ഔദ്യോഗിക രാജ്യാന്തര മത്സരത്തിനിടെ പരുക്കേറ്റ് ഒരു താരം 28 ദിവസത്തിൽ കൂടുതൽ തുടർച്ചയായി കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമ്പോഴാണ് ഈ പദ്ധതി ബാധകമാകുന്നത്. കാൽമുട്ടിലെ ലിഗമെന്റിനാണ് ഉഗര്‍ട്ടേയ്ക്ക് പരുക്കേറ്റത്. 25കാരനെ നിലവിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വില്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു യുണൈറ്റഡ്. പരുക്കേറ്റതോടെ 25കാരനെ ഒഴിവാക്കാനുള്ള സാധ്യതകളും അവസാനിച്ചു.