Argentina forward Lionel Messi (10) reacts alongside teammate Rodrigo de Paul (7) after the World Cup final soccer match between Spain and Argentina in East Rutherford, N.J., near New York, Sunday, July 19, 2026. (AP/PTI)(AP07_20_2026_000219A)
തുടക്കം മുതല്‍ ഫൈനല്‍ വരെ ടീമിനെ തോളിലേറ്റിയെങ്കിലും ഫൈനലില്‍ കിരീടം കൈവിട്ടതില്‍ ഒടുവില്‍ പ്രതികരിച്ച് സൂപ്പര്‍താരം ലയണല്‍ മെസി. നോക്കൗട്ടിലടക്കം തകര്‍പ്പന്‍ തിരിച്ചുവരവുകളുമായി ജയം നേടിയ അര്‍ജന്റീന ദയനീയ പ്രകടനമാണ് ഫൈനലില്‍ പുറത്തെടുത്തത്. കിരീടം നഷ്ടമായ വേദന സഹിക്കാന്‍ പറ്റുന്നതിനുമപ്പുറമാണെന്നായിരുന്നു ക്യാപ്റ്റന്‍ മെസിയുടെ പ്രതികരണം. Also Read:പ്രധാന പുരസ്കാരങ്ങളെല്ലാം കയ്യടക്കി സ്പെയിന്‍; മെസിക്ക് സില്‍വര്‍ ബോള്‍
'ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്‍കിയ പിന്തുണയും, ഈ ടീമിന്‍റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്. അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്‍റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട' എന്നായിരുന്നു മെസിയുടെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.
എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. അര്‍ജന്റൈന്‍ എന്ന അഭിമാനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ചാംപ്യന്‍മാരായ സ്പെയിനും അഭിനന്ദനം എന്നും മെസിയുടെ കുറിപ്പില്‍ പറയുന്നു.
നോക്കൗട്ട് മല്‍സരങ്ങളില്‍ അമ്പരപ്പിക്കുന്ന ജയമാണ് അര്‍ജന്റീന നേടിയതെങ്കിലും ഫൈനലില്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുകളെത്തിക്കുന്നതിലും പന്തടക്കത്തിലുമെല്ലാം അര്‍ജന്റീന അമ്പേ പരാജയപ്പെട്ടിരുന്നു. മെസിയുടെ കാലുകളില്‍ പന്തെത്തിയ സമയങ്ങളും വിരളമായി. കളിക്കളത്തിലെ കാടന്‍ കളിയാണ് മെസിപ്പട പുറത്തെടുത്തത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ സ്പെയിന്‍ താരങ്ങളെ ആക്രമിച്ചതും ട്രോഫി നല്‍കുന്ന ചടങ്ങില്‍ മോശമായി പെരുമാറിയുമെല്ലാം അര്‍ജന്റീനയ്ക്ക് വലിയ വിമര്‍ശനങ്ങളും വരുത്തിവച്ചു.
ഫൈനലില്‍ സ്പെയിന്‍റെ ഏകപക്ഷീയമായ ആധിപത്യമായിരുന്നു. 106–ാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്‍റെ ഗോളിലൂടെയാണ് സ്പെയിന്‍ കിരീടം സ്വന്തമാക്കിയത്. കിരീടത്തിന് പുറമെ പ്രധാന പുരസ്കാരങ്ങളെല്ലാം സ്പെയിന്‍ നേടുകയും ചെയ്തു. ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ റോഡ്രിയും യുവതാരം പൗ കൊബാര്‍സിയും ഗോള്‍ഡന്‍ ഗ്ലൗവ് ഉനായ് സിമോനും നേടി.
Google trending topic: Lionel Messi