പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ കോച്ചിന്‍റെ അനുമതി. ജൂലൈ ആറിന് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിന്‍റെ നോക്കൗട്ട് മല്‍സരം. സമുദ്ര നിരപ്പില്‍ നിന്നും 7350 അടി ഉയരത്തിലാണ് മെക്സിക്കോ സിറ്റി നഗരം സ്ഥിതി ചെയ്യുന്നത്.
ഉയര്‍ന്ന പ്രദേശമായതിനാല്‍ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ കളി നടക്കുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ ക്ഷീണം മറികടക്കാനുള്ള ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിന്‍റെ മാര്‍ഗങ്ങളില്‍ വയാഗ്രയും ഉള്‍പ്പെട്ടിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാൽ ഓക്സിജൻ കുറവായിരിക്കും, ഇത് കളിക്കാരെ പെട്ടെന്ന് ക്ഷീണിതരാക്കും. വയാഗ്ര ഉപയോഗിക്കുന്നത് വഴി രക്തക്കുഴലുകള്‍ വികസിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും ചെയ്യും. ഓക്സിജന്റെ കുറവ് മൂലമുണ്ടാകുന്ന ശാരീരിക വെല്ലുവിളികൾ കുറയ്ക്കാന്‍ ഇത് സഹായിക്കും. ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിച്ച മരുന്നല്ല എന്നതിനാല്‍ വയാഗ്ര ഉപയോഗിക്കുന്നതിന് താരങ്ങള്‍ക്ക് തടസമില്ലെന്നതിനാലാണ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.
മെക്സിക്കോയ്ക്ക് മികച്ച റെക്കോര്‍ഡുളള മൈതാനമാണ് എസ്റ്റാഡിയോ അസ്റ്റെക്ക. ഇവിടെ കളിച്ച 89 മല്‍സരങ്ങളില്‍ രണ്ടു തോല്‍വി മെക്സികോ ഇതുവരെ നേരിട്ടത്. മാത്രമല്ല, ഈ ലോകകപ്പില്‍ ഇതുവരെ നാലു മല്‍സരങ്ങളും ജയിച്ചാണ് മെക്സിക്കോ മുന്നേറുന്നത്. നോക്കൗട്ടില്‍ ഡിആര്‍ കോംഗോയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് എത്തുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ക്യാപ്റ്റന്‍ ഹാരി കെയ്നിന്‍റെ ഇരട്ട ഗോളിലാണ് ഇംഗ്ലണ്ട് 2-1 ന് ജയിച്ചത്.