Soccer Football - FIFA World Cup 2026 - Round of 32 - Netherlands v Morocco - Estadio Monterrey, Monterrey, Mexico - June 29, 2026 Morocco's Issa Diop celebrates scoring their first goal with teammates REUTERS/Raquel Cunha
തീപാറിയ നോക്കൗട്ട് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ (3-2) തകര്‍ത്ത് മൊറോക്കോ പ്രീ–ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടില്‍ ഇസ്മായില്‍ സായ്ബാരിയാണ് മൊറോക്കോയ്ക്കായി വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും 1–1 ഇരുടീമുകളും തുടര്‍ന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 71–ാം മിനിറ്റില്‍ കോഡി ഗാക്പോ ഓറഞ്ചുപടയ്ക്കായി ഗോള്‍ നേടിയതോടെ തീരുമാനമായെന്ന് കരുതിയെങ്കിലും ഇന്‍ജറി ടൈമില്‍ മൊറോക്കോ ഗോള്‍ മടക്കി. ഇസ ദിയോപാണ് മൊറോക്കോയ്ക്കായി ഗോളടിച്ചത്. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ടൂര്‍ണമെന്‍റില്‍ പരാജയമറിയാതെ നോക്കൗട്ടിലെത്തിയ മൊറോക്കോ ഓറഞ്ചുപടയെ പൂട്ടിക്കെട്ടുകയായിരുന്നു.
ആദ്യപകുതിയില്‍ മൊറോക്കോയാണ് അപകടകരമായ മുന്നേറ്റം നടത്തിയത്. ഹക്കീമി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ലോങ് റേഞ്ചറുള്‍പ്പടെ രണ്ട് മികച്ച അവസരങ്ങള്‍ ഡച്ച് ഗോള്‍ കീപ്പര്‍ വെര്‍ബ്രൂഗന്‍ തടുത്തു. ഇസ്മായില്‍ സായ്ബാരിക്കും ലഭിച്ച അവസരങ്ങള്‍ കോളാക്കാന്‍ കഴിഞ്ഞില്ല. നെതര്‍ലന്‍ഡ്സിന്‍റെ മിക്ക് വാന്‍ഡി വെന്‍റെ ലോങ് റേഞ്ചര്‍ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിന്‍ തടുത്തിട്ടു. പക്ഷേ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല.
രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്സ് മല്‍സരത്തില്‍ പിടി മുറുക്കി. പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റിന്‍റെയും ക്രിസെന്‍സിയുടെയും നീക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം പാളി. പന്തടക്കത്തില്‍ ഇരു ടീമുകളും മികച്ചു നിന്നും. നെതര്‍ലന്‍ഡ്സ് മേധാവിത്വം പുലര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ശക്തമായ കൗണ്ടര്‍ അറ്റാക്കുമായി മൊറോക്കന്‍ താരങ്ങള്‍ കളം നിറഞ്ഞു. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും മികച്ച പോരാട്ടം പുറത്തെടുത്തതോെട കളി ഷൂട്ടൗട്ടിലേക്ക് വഴിമാറി.